kc-surendran

പിലിക്കോട്: വെടിയേറ്റ് മരിച്ച പിലിക്കോട് തെരുവിലെ കെ.സി സുരേന്ദ്രന്റെ (65) മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത പരിയാരം ഗവ. മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ ഡോ. ഗോപാലകൃഷ്ണ പിള്ള സംഭവസ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് പൊലീസ് സർജൻ കൊലപാതകം നടന്ന സുരേന്ദ്രന്റെ വീട്ടുപറമ്പും പരിസര പ്രദേശവും സന്ദർശിച്ചത്. തുടർന്ന് അദ്ദേഹം ചന്തേര പൊലീസ് സ്റ്റേഷനിൽ എത്തി വെടിവെക്കാൻ ഉപയോഗിച്ച നാടൻ തോക്ക് പരിശോധിച്ച് ഉറപ്പ് വരുത്തി.

കൊലനടത്താൻ ഉപയോഗിച്ച ആയുധം, തോക്ക് കൊണ്ട് എത്ര അകലത്ത് നിന്നാണ് വെടിവെച്ചത്, പോസ്റ്റുമോർട്ടം ചെയ്തപ്പോൾ കാണപ്പെട്ട മുറിവും, കണ്ടെടുത്ത വെടിയുണ്ടയും, തോട്ടിൽ നിന്ന് കണ്ടെടുത്ത തോക്കിലെ തിരയും ഒന്നുതന്നെയാണോ തുടങ്ങിയ വിവരങ്ങളാണ് പൊലീസ് സർജൻ പരിശോധിച്ചത്.

പൊലീസ് സർജന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കേസ് അന്വേഷിക്കുന്ന ചന്തേര ഇൻസ്‌പെക്ടർ കെ.പി സുരേഷ് ബാബു, എസ്.ഐ മെൽവിൻ ജോസ് എന്നിവർ ഒപ്പമുണ്ടായിരുന്നു. സാധാരണ ഗതിയിൽ പിടിച്ചെടുത്ത ആയുധം പോസ്റ്റുമോർട്ടം ചെയ്ത പൊലീസ് സർജന്റെ മുമ്പാകെ അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാക്കി കൊലനടത്തിയത് അതെ ആയുധം കൊണ്ട് തന്നെയാണെന്ന് ഉറപ്പാക്കുകയാണ് ചെയ്യുക. പിലിക്കോട് കൊലപാതകത്തിൽ അസ്വാഭാവികത ഒന്നും ഇല്ലെങ്കിലും പൊലീസ് സർജൻ സംഭവസ്ഥലം കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. കൊല്ലപ്പെട്ട സുരേന്ദ്രന്റെ കഴുത്തിൽ നിന്ന് ഒരു വെടിയുണ്ടയാണ്‌ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ നീക്കം ചെയ്തത്. അതേസമയം സുരേന്ദ്രന്റെ വലത് കൈക്കും പരിക്കേറ്റിരുന്നു. അതെങ്ങിനെ സംഭവിച്ചു എന്ന് കണ്ടെത്തുകയും പ്രധാനമായിരുന്നു.