പിലിക്കോട്(കാസർകോട് ): വെടിയേറ്റ് മരിച്ച പിലിക്കോട് തെരുവിലെ കെ. സി. സുരേന്ദ്രന്റെ (65) മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത പരിയാരം ഗവ. മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ള സംഭവസ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തി. മൂന്നുമീറ്റർ ദൂരത്ത് നിന്നാണ് സുരേന്ദ്രനെ വെടിവച്ചതെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് പൊലീസ് സർജൻ കൊലപാതകം നടന്ന സുരേന്ദ്രന്റെ വീട്ടുപറമ്പും പരിസരവും സന്ദർശിച്ചത്. തുടർന്ന് അദ്ദേഹം ചന്തേര പൊലീസ് സ്റ്റേഷനിൽ എത്തി വെടിവെക്കാൻ ഉപയോഗിച്ച നാടൻ തോക്ക് പരിശോധിച്ച് ഉറപ്പ് വരുത്തി. കൊലനടത്താൻ ഉപയോഗിച്ച ആയുധം, തോക്ക് കൊണ്ട് എത്ര അകലത്ത് നിന്നാണ് വെടിവെച്ചത്, പോസ്റ്റുമോർട്ടം ചെയ്തപ്പോൾ കാണപ്പെട്ട മുറിവും കണ്ടെടുത്ത വെടിയുണ്ടയും തോട്ടിൽ നിന്ന് കണ്ടെടുത്ത തോക്കിലെ തിരയും ഒന്നുതന്നെയാണോ തുടങ്ങിയ വിവരങ്ങളാണ് പൊലീസ് സർജൻ പരിശോധിച്ചത്.

തുടർന്ന് പൊലീസ് സർജന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കേസ് അന്വേഷിക്കുന്ന ചന്തേര ഇൻസ്‌പെക്ടർ കെ പി സുരേഷ് ബാബു, എസ് ഐ മെൽവിൻ ജോസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

കൊല്ലപ്പെട്ട സുരേന്ദ്രന്റെ കഴുത്തിൽ നിന്ന് ഒരു വെടിയുണ്ടയാണ്‌ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ നീക്കം ചെയ്തത്. അതേസമയം സുരേന്ദ്രന്റെ വലത് കൈക്കും പരിക്കേറ്റിരുന്നു. അതെങ്ങിനെ സംഭവിച്ചു എന്ന് കണ്ടെത്തുകയും പ്രധാനമായിരുന്നു.

കള്ളത്തോക്ക് 25000 രൂപക്ക് വാങ്ങിയത്

ചെറുവത്തൂർ-കയ്യൂർ റോഡിലെ മുഴക്കോം നാപ്പച്ചാൽ തോട്ടിൽ നിന്ന് കണ്ടെടുത്ത കള്ളത്തോക്ക് പ്രതി സനൽകുമാർ മൂന്ന് വർഷം മുമ്പ് 25000 രൂപക്ക് വാങ്ങിയതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കയ്യൂർ ഐ ടി ഐക്ക് സമീപത്തെ മയ്യൽ റോഡിലെ പലോത്ത് സ്വദേശി പത്മനാഭൻ എന്നയാളിൽ നിന്ന് മൂന്ന് വർഷം മുമ്പാണ് സനൽകുമാർ മൃഗങ്ങളെ വേട്ടയാടാൻ പോകാൻ എന്ന വ്യാജേന തോക്ക് വാങ്ങിയത്. പ്രതിഫലമായി കാൽ ലക്ഷം രൂപ നൽകിയതായും സനൽ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. മുമ്പ് സെക്യൂരിറ്റി ഗാർഡിന്റെ ജോലി ചെയ്തു വന്നിരുന്ന പത്മനാഭന് തോക്ക് എവിടെ നിന്ന് കിട്ടിയെന്ന് വ്യക്തമല്ല. ലൈസൻസുള്ള മറ്റൊരു തോക്ക് ഇയാളുടെ കൈവശം ഉണ്ടെന്ന് അറിവായിട്ടുണ്ട്. നാപ്പച്ചാൽ തോട്ടിൽ നിന്ന് കണ്ടെടുത്ത കള്ളത്തോക്ക് ചീമേനി ഇൻസ്‌പെക്ടർ അനിൽകുമാർ, പത്മനാഭന്റെ വീട്ടിൽ കൊണ്ടുപോയി കാണിച്ചു ഉറപ്പുവരുത്തിയിരുന്നു. പിന്നീട് ഇയാളെ ചന്തേര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു പ്രതി സനലിന് വില്പന നടത്തിയതായി ഉറപ്പ് വരുത്തി മൊഴിയെടുത്ത ശേഷം പറഞ്ഞുവിടുകയും ചെയ്തു.