കോഴിക്കോട്: ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച നിസാമുദ്ദീനിൽ നിന്നെത്തിയ നാല് പേർക്കും ദുബായിൽ നിന്നെത്തിയ ഒരാൾക്കുമൊപ്പം ട്രെയിനിലും വിമാനത്തിലും യാത്രചെയ്‌തവരും റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഒന്നിലുണ്ടായിരുന്നവരും ജില്ല കൺട്രോൾ റൂമുമായി ബന്ധപ്പെടണം.
മാർച്ച് 15ന് വൈകിട്ട് 6.30നും ഏഴിനും ഇടയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോം ഒന്നിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശികളും അന്നേദിവസം നിസാമുദ്ദീൻ തിരുവനന്തപുരം എക്‌സ്‌പ്രസിൽ (നമ്പർ 22634) സ്ലീപ്പർ കോച്ച് നമ്പർ അഞ്ചിൽ (എസ്5) യാത്ര ചെയ്ത കോഴിക്കോട് നിവാസികളായ മുഴുവൻ യാത്രക്കാരും ഉടൻ ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് കളക്ടർ അറിയിച്ചു. മറ്റ് ജില്ലകളിലെ യാത്രക്കാർ അതത് ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടണം. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിർദ്ദേശം.
മാർച്ച് 22ന് വൈകിട്ട് 6.30 നും ഏഴിനും ഇടയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോം നാലിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശികളും നവയുഗ് എക്‌സ്‌പ്രസിൽ (നമ്പർ 16688) സ്ലീപ്പർ കോച്ച് നമ്പർ നാലിൽ (എസ്4) യാത്ര ചെയ്ത കോഴിക്കോട് നിവാസികളായ മുഴുവൻ യാത്രക്കാരും കൺട്രോൾ റൂമുമായി ബന്ധപ്പെടണം.
മാർച്ച് 21 ന് നെടുമ്പാശ്ശേരിയിലെത്തിയ ദുബായ് കൊച്ചി എയർ ഇന്ത്യ എക്‌സ്‌പ്രസ് ഐ.എക്‌സ് 434 വിമാനത്തിലെ കോഴിക്കോട്ടെ യാത്രക്കാരും ഉടൻ കൺട്രോൾറൂമുമായി ബന്ധപ്പെടണം. ഇവർ 28 ദിവസം വീട്ടിൽ തന്നെ നിർബന്ധമായും ഐസൊലേഷനിൽ കഴിയണം.
യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളിലേക്ക് പോകരുതെന്നും കളക്ടർ അറിയിച്ചു. കൺട്രോൾറൂം നമ്പർ: 0495 2373901, 2371471, 2371002., ദിശ നമ്പർ: 1056, 0471 2552056.