കൽപ്പറ്റ: കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ഇന്നലെ നടത്തിയ കർശന പരിശോധനയിൽ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 51 കേസുകൾ രജിസ്റ്റർ ചെയ്യുകയും 21 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു. 39 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

പുൽപ്പള്ളി സ്‌റ്റേഷനിൽ 8 കേസുകളും മാനന്തവാടി സ്‌റ്റേഷനിൽ 7 കേസുകളും, ബത്തേരി സ്‌റ്റേഷനിൽ 6 കേസുകളും, പനമരം കേണിച്ചിറ സ്‌റ്റേഷനുകളിൽ 5 കേസുകൾ വീതവും, മീനങ്ങാടി, കമ്പളക്കാട് സ്‌റ്റേഷനുകളിൽ 4 കേസുകൾ വീതവും, കൽപ്പറ്റ, അമ്പലവയൽ, വെള്ളമുണ്ട സ്‌റ്റേഷനുകളിൽ 3 കേസുകൾ വീതവും, തൊണ്ടർനാട് സ്‌റ്റേഷനിൽ 2 കേസുകളും മേപ്പാടി സ്‌റ്റേഷനിൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ആകെ 1061 കേസുകൾ രജിസ്റ്റർ ചെയ്യുകയും, 619 പേരെ അറസ്റ്റ് ചെയ്യുകയും 606 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.