-drown-camera

കോഴിക്കോട്: ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ ഡ്രോൺ കാമറ നിരീക്ഷണം പൊലീസ് ശക്തമാക്കി. കൊവിഡ് 19 പ്രതിരോധം ശക്തമാക്കിയിട്ടും ജനം നിർദ്ദേശങ്ങൾ ലംഘിക്കുന്ന പശ്ചാത്തലത്തിലാണിത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ജില്ലാ പൊലീസ് മേധാവി എ.വി. ജോർജ്ജിന്റെ നേതൃത്വത്തിൽ ഡ്രോൺ കാമറ നിരീക്ഷണം നടത്തി.

ഡ്രോൺ കാമറ വിദഗ്‌ദ്ധൻ സജീഷ് ഒളവണ്ണയാണ് കാമറയുടെ പ്രവർത്തനം നിയന്ത്രിച്ചത്. കാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പൊതുജനങ്ങൾ കൂട്ടംകൂടി നിൽക്കുന്നതിനും അനാവശ്യമായി വാഹനങ്ങൾ നിരത്തിലിറക്കുന്നതുമെതിരെ കർശന നടപടിയെടുക്കുമെന്ന് എ.വി. ജോർജ്ജ് പറഞ്ഞു. വരും ദിവസങ്ങളിലും നിരീക്ഷണം തുടരും.

ജില്ലയിൽ കൂടുതൽ ജാഗ്രത പുലർത്താനാണ് നിരീക്ഷണം ശക്തിപ്പെടുത്തിയത്. ഉൾപ്രദേശങ്ങളിൽ ജനങ്ങൾ കൂട്ടം കൂടുന്നത് കണ്ടെത്താനും നിയമ ലംഘനങ്ങൾ കണ്ടെത്താനും ഡ്രോൺ ഉപയോഗിക്കും. കൺട്രോൾ റൂം എ.സി.പി എൽ. സുരേന്ദ്രൻ, സബ് ഇൻസ്‌പെക്ടർ പ്രേമദാസ് ഇരുവള്ളൂർ, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി കെ. സുദർശനൻ, എ.സി.പി (ഡി.സി.ആർ.സി.പി) ടി.പി. രഞ്ജിത്ത്, എസ്.ഐ ടി.എം. നിതീഷ്, ഐ.പി ജി. ഗോപകുമാർ തുടങ്ങിയവരും പങ്കെടുത്തു.