കോഴിക്കോട്: കൊവിഡ് പ്രതിരോധ രംഗത്ത് ജില്ലയ്ക്ക് കൂടുതൽ ആശ്വസിക്കാം. ഇന്നലെയും പോസിറ്റീവ് കേസുകളൊന്നുമില്ല. ഇന്നലെ 650 പേർ കൂടി വീടുകളിലെ നിരീക്ഷണം പൂർത്തിയാക്കി. ഇതോടെ ജില്ലയിൽ നിരീക്ഷണ കാലയളവ് പിന്നിട്ടവരുടെ എണ്ണം 3274 ആയി. ആകെ 19,399 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. 26 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ട്. 6 പേരെ ഇന്നലെ ഡിസ്ചാർജ്ജ് ചെയ്തു.
ജില്ലയിൽ ആകെ വന്ന 12 പോസിറ്റീവ് കേസുകളിൽ 5 പേർ രോഗമുക്തരായി ആശുപത്രി വിട്ടതാണ്. 7 പേർ ചികിത്സയിൽ തുടരുന്നു. വൈറസ് ബാധിച്ച് ഇവിടെയെത്തിയവരിൽ അന്യജില്ലക്കാരായ മൂന്ന് പേരിൽ രണ്ടു രോഗികളും ചികിത്സയിലുണ്ട്.
ഇന്നലെ 25 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 442 സ്രവ സാമ്പിൾ അയച്ചതിൽ 408 എണ്ണത്തിന്റെ ഫലമാണ് ലഭിച്ചത്. ഇതിൽ 393 എണ്ണം നെഗറ്റീവ് ആണ്. 34 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ 42 പേർക്ക് കൗൺസലിംഗ് നൽകി. കൂടാതെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 1680 പേർക്ക് ഫോണിലൂടെ സേവനം നൽകി.
ഇന്നലെ ജില്ലയിൽ 4,501 സന്നദ്ധസേനാ പ്രവർത്തകർ 9,099 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി. സോഷ്യൽ മീഡിയയിലൂടെ ബോധവത്കരണം തുടരുന്നുണ്ട്.
സംഘർഷം കുറയ്ക്കാൻ
മ്യൂസിക് വീഡിയോ
വിശ്രമമറിയാതെ ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവർത്തകരുടെ മാനസിക സംഘർഷം കുറയ്ക്കാൻ സംസ്ഥാന തലത്തിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരുക്കിയ മ്യൂസിക് വീഡിയോ പരിപാടി ആശ്വാസമേകുന്നതായി. ജില്ലാതല ടീം അംഗങ്ങൾ, കൺട്രോൾ സെൽ അംഗങ്ങൾ, ജില്ലയിലെ വിവിധ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരെല്ലാം ഇതിൽ പങ്കെടുത്തു.
ആരോഗ്യവകുപ്പ് ഡയറക്ടർ വീഡിയോ കോൺഫറൻസിംഗിലൂടെ ജില്ലാ കൊവിഡ് കൺട്രോൾ സെല്ലിന്റെ പ്രവർത്തനം വിലയിരുത്തി.