പുൽപ്പള്ളി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കർഷകൻ 10 ടൺ കപ്പ സംഭാവനയായി നൽകി. പുൽപ്പള്ളി ആലത്തൂർ കവളക്കാട്ട് റോയി ആന്റണിയാണ് കപ്പ സംഭാവന നൽകിയത്. ഹോർട്ടികോർപ്പ് അധികൃതർ കൃഷിയിടത്തിൽ എത്തി കപ്പ ഏറ്റുവാങ്ങി. സർക്കാരിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് അ ആവശ്യമായ കപ്പ എടുത്ത ശേഷം ഹോർട്ടികോർപ്പ് തയ്യാറാക്കുന്ന കിറ്റുകളിലേക്ക് ബാക്കി കപ്പ ഉപയോഗിക്കും.
കർഷകർ വലിയ പ്രതിസന്ധി നേരിടുകയാണെങ്കിലും അതിനേക്കാൾ വലിയ പ്രതിസന്ധി അനുഭവിക്കുന്നവരെ സഹായിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നും പണം നൽകാൻ ഇല്ലാത്തതിനാലാണ് കാർഷിക ഉൽപ്പന്നം സംഭാവനയായി നൽകിയതെന്നും റോയി പറഞ്ഞു. കാർഷികമേഖലയിലെ ശാസ്ത്രീയമായ ഇടപെടലുകളിലൂടെയും നൂതന ആശയങ്ങളിലൂടെയും ശ്രദ്ധേയനായ റോയി നിരവധി പുരസ്‌കാരങ്ങൾ നേടിയ മികച്ച കർഷകൻ ആണ്.
കപ്പ സംഭാവന നൽകാനുള്ള ആശയം കൃഷിമന്ത്രിയോടാണ് റോയി ആദ്യം അവതരിപ്പിച്ചത്. മന്ത്രിയുടെ പ്രോത്സാഹനത്തിലാണ് ഹോർട്ടികോർപ്പ് ഇടപെട്ട് കപ്പ് കൊണ്ടുപോയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൃഷിയിടത്തിൽ നിന്ന് കപ്പ കയറ്റി കൊണ്ട് പോയി.
കാർഷികവിളകളും തൈകളും സൗജന്യമായി നൽകിയും റോയി ശ്രദ്ധനേടിയിരുന്നു. പരമ്പരാഗത കർഷകകുടുംബത്തിൽ ജനിച്ച ആളാണ്. സെലക്ഷൻ കാപ്പി എന്ന പേരിൽ പുറത്തിറക്കിയ കാപ്പിക്കും വലിയ ജനപ്രീതി ലഭിച്ചിട്ടുണ്ട്.കൃഷി മന്ത്രി വി.എസ് സുനിൽകുമാർ ഇദ്ദേഹത്തിന്റെ തോട്ടം സന്ദർശിച്ചിട്ടുണ്ട്.