national-fish

കോഴിക്കോട്: ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി കഴിഞ്ഞ അഞ്ചു ദിവസങ്ങളായി നടന്ന പരിശോധനയിൽ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത് 50,836 കിലോഗ്രാം!. കഴിഞ്ഞ ശനിയാഴ്ച തുടക്കമിട്ട ഈ വേട്ടയിൽ ഉപയോഗശൂന്യമായ മത്സ്യം ഏറ്റവും കൂടുതൽ പിടിച്ചെടുത്തത് ചൊവ്വാഴ്ചയായിരുന്നു; 17,018 കിലോഗ്രാം.

ഇതിനകം കൂടുതൽ പരിശോധന നടന്നത് ആലപ്പുഴ ജില്ലയിലാണ്; 38 കേന്ദ്രങ്ങളിൽ. ഏറ്റവും കുറവ് ഇടുക്കിയിലും; 4 കേന്ദ്രങ്ങളിൽ.

സംസ്ഥാനത്ത് ഇന്നലെ 211 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. 20 വ്യക്തികൾക്ക് നോട്ടീസ് നൽകി.

സാഗർറാണി വേട്ട തുടങ്ങിയത് ഏപ്രിൽ 4ന്

1. 4ന് 2865 കിലോ

2. 6ന് 15,641 കിലോ

3. 7ന് 17,018 കിലോ

4. 8ന് 7557.5 കിലോ

5. 9ന് 7754.5 കിലോ

പരിശോധന ഇങ്ങനെ

ആലപ്പുഴ - 38

എറണാകുളം - 28

കോട്ടയം - 24

തൃശൂർ - 23

മലപ്പുറം - 23

കോഴിക്കോട് - 17

തിരുവനന്തപുരം - 13

കൊല്ലം - 8

പത്തനംതിട്ട - 8

കണ്ണൂർ - 8

കാസർകോട് - 6

പാലക്കാട് - 5

വയനാട് - 5

ഇടുക്കി - 4

 കർശന നടപടി

ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം സംസ്ഥാനത്ത് കൊണ്ടുവരുന്നതും സംഭരിക്കുന്നതും വിൽക്കുന്നതും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം (2006) സെക്‌ഷൻ 50, 58, 59 അനുസരിച്ച് 5 ലക്ഷം രൂപ പിഴയും സെക്‌ഷൻ 59 പ്രകാരം ആറു മാസം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കുന്ന ക്രിമിനൽ കുറ്റമാണ്. മത്സ്യം കയറ്റി വരുന്ന വാഹനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ലൈസൻസ് ഉണ്ടായിരിക്കണം. ഉപയോഗിക്കുന്ന പെട്ടികൾ അണുവിമുക്തവുമായിരിക്കണം. മത്സ്യം കേടു കൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തിലുള്ളതായിരിക്കണം. മത്സ്യം കേടാകാതെ സൂക്ഷിക്കുന്നതിന് രാസവസ്തുക്കൾ ഉപയോഗിക്കുന്നത് ഗുരുതര കുറ്റമാണ്. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ അതത് ജില്ലകളിലെ അസി. ഭക്ഷ്യസുരക്ഷ കമ്മിഷണർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

'പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന മത്സ്യം കണ്ടെത്തിയാൽ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം കർശന നടപടി കൈക്കൊള്ളും. അത്തരം മത്സ്യം പിടിച്ചെടുത്ത് നശിപ്പിക്കാൻ ഭക്ഷ്യ സുരക്ഷാ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്".

കെ.കെ. ശൈലജ, ആരോഗ്യമന്ത്രി