കോഴിക്കോട്: സ്ഥിതിഗതികൾ പൊതുവെ മെച്ചപ്പെട്ടു വരുന്നതിനിടയിലും ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് - 19 സ്ഥിരീകരിച്ചു. എടച്ചേരി സ്വദേശിയായ 67 കാരനാണ് വൈറസ് ബാധ. ഇതോടെ ഇവിടെ ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ എണ്ണം ഒരു കണ്ണൂർ സ്വദേശിയുൾപ്പെടെ എട്ടായി.
നേരത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എടച്ചേരി സ്വദേശി. ദുബായിൽ നിന്ന് ഇദ്ദേഹത്തിന്റെ മക്കൾ രണ്ടു പേരും മാർച്ച് 18 ന് വന്ന ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഏപ്രിൽ രണ്ടിന് അയച്ച സാമ്പിൾ നെഗറ്റീവാണെന്ന കണ്ടതോടെ രോഗം ഭേദമായപ്പോൾ ഏപ്രിൽ 10 ന് ഡിസ്ചാർജ് ചെയ്തു. ആ സമയത്ത് മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരം അയച്ച സാമ്പിളാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തുന്ന കുടുംബാംഗങ്ങളെ കൂടി ടെസ്റ്റിന് വിധേയരാക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ജില്ലയിൽ ഇന്നലെ 437 പേർ കൂടി വീടുകളിലെ നിരീക്ഷണ കാലയളവ് പിന്നിട്ടതായി ഡി.എം.ഒ ഡോ. വി.ജയശ്രീ പറഞ്ഞു. ഇതോടെ നിരീക്ഷണ വിടുതൽ നേടിയവരുടെ എണ്ണം 5,286 ആയി. നിലവിൽ 17,387 പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്. പുതുതായി വന്ന 4 പേർ ഉൾപ്പെടെ 23 പേർ ആശുപത്രിയിലുണ്ട്. ഇന്നലെ 11 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തു.
പരിശോധനയ്ക്കായി ഇന്നലെ 21 സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 484 സ്രവ സാംപിളുകൾ അയച്ചതിൽ 460 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 444 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ 24 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ആരോഗ്യ വകുപ്പ് ഡയറക്ടർ വീഡിയോ കോൺഫറൻസിംഗിലൂടെ ജില്ലാ കൊറോണ കൺട്രോഠ സെല്ലിന്റെ പ്രവർത്തനം വിലയിരുത്തി. മാനസിക സംഘർഷം കുറയ്ക്കാൻ മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ 10 പേർക്ക് കൗൺസലിംഗ് നൽകി. 122 പേർക്ക് ഫോണിലൂടെയും സേവനം നൽകി.
ജില്ലയിൽ ഇന്നലെ 4,023 സന്നദ്ധ സേന പ്രവർത്തകർ 7,951 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി.