കോഴിക്കോട്: കൊവിഡ് വ്യാപനം തടയാൻ ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകളിലെ 15 വാർഡുകളിലും കോഴിക്കോട് കോർപ്പറേഷനിലെ ഏഴു ഡിവിഷനുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ സാംബശിവ റാവു ഉത്തരവായി. കിഴക്കോത്ത് (12ാം വാർഡ്), വേളം (16), ആയഞ്ചേരി (2), ഉണ്ണികുളം (6), മടവൂർ ( 6), അഴിയൂർ (4,5), ചെക്യാട് (10), തിരുവള്ളൂർ (14), നാദാപുരം (15), ചങ്ങരേത്ത് (3), കായക്കൊടി (6,7,8), എടച്ചേരി (16) എന്നീ ഗ്രാമപഞ്ചായത്തുകളിലെയും കോഴിക്കോട് കോർപ്പറേഷനിലെയും (42, 43, 44, 45, 54, 55, 56 ഡിവിഷനുകൾ) ഹോട്ട് സ്‌പോട്ട് വാർഡുകളിലാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. ഈ വാർഡുകൾക്കകത്ത് റോഡുകളിൽ വാഹനഗതാഗതം പാടില്ല. അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല. ഇവിടങ്ങളിലുള്ളവർക്ക് അടിയന്തര വൈദ്യസഹായത്തിനല്ലാതെ വാർഡിന് പുറത്തേക്ക് പോകാനാവില്ല. മറ്റുള്ളവർ ഈ വാർഡുകളിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
അവശ്യവസ്തുക്കൾ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾ രാവിലെ 8 മുതൽ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങൾ രാവിലെ 8 മുതൽ 2 മണിവരെയും മാത്രമെ പ്രവർത്തിക്കാവൂ. വീടുകൾക്ക് പുറത്ത് ഒരുകാരണവശാലും ആളുകൾ കൂട്ടംകൂടി നിൽക്കാൻ പാടില്ല.
പൊലീസ് നിരീക്ഷണം കർക്കശമാക്കുന്നതിനൊപ്പം ഇവിടങ്ങളിൽ ആരോഗ്യ വിഭാഗത്തിന്റെയും ശക്തമായ നിരീക്ഷണമുണ്ടാവും. വിലക്ക് ലംഘിക്കുന്നവർക്കെതിരെ ഐ.പി.സി സെക്‌ഷൻ 188, 269 പ്രകാരം നടപടി സ്വീകരിക്കും.