news

കുറ്റ്യാടി: വിഷുക്കൈനീട്ടവും കുടുക്കയിലെ പണവും ചേർത്തുള്ള ഒരു വർഷത്തെ കൊച്ചു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി സഹോദരങ്ങൾ മാതൃകയായി. കാൽ ലക്ഷം രൂപയാണ് മൊകേരിയിലെ ഹൃദയ് കിരണും സഹോദരൻ സൗഹൃദ് കിരണും നൽകിയത്. ഹൃദയ് മേമുണ്ട ഹയർ സെക്കൻഡി സ്‌കൂൾ വിദ്യാർത്ഥിയാണ്. സൗഹൃദ് പഠിക്കുന്നത് നടുപൊയിൽ യു.പി.എസിലും.
കക്കട്ടിൽ സഹകരണ റൂറൽ ബാങ്ക് ഡയറക്ടർ കൂടിയായ വല്ല്യച്ഛൻ കെ.പി. രവീന്ദ്രനോടൊപ്പം കക്കട്ടിൽ സഹകരണ റൂറൽ ബാങ്കിലെത്തി മുൻ എം.എൽ.എ കെ.കെ. ലതികയുടെ കൈകളിൽ പണം കൈമാറി. കേരളം പരീക്ഷണഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ തങ്ങളാൽ കഴിയുന്ന സഹായം നൽകണമെന്ന താത്പര്യമാണ് ഇതിനു പിന്നിലെന്ന് ഇരുവരും പറഞ്ഞു.

സി.പി.എം ജില്ലാ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറിയും കായക്കൊടി സർവീസ് ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറിയുമായ കെ.കെ. ദിനേശന്റെയും മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക രമ്യയുടെയും മക്കളാണ് ഇരുവരും. കക്കട്ടിൽ ബാങ്ക് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ബാങ്ക് സെക്രട്ടറി ദയാനന്ദൻ കരിപ്പള്ളി, ജീവനക്കാരായ കെ.ടി. വിനോദൻ, എം.ഗീത, പി. സജിത്ത്കുമാർ, വി.പി. മോഹൻകുമാർ എന്നിവർ പങ്കെടുത്തു.