covid-19

കോഴിക്കോട്: ജില്ലയിൽ കൊവിഡ് - 19 നിരീക്ഷണത്തിൽ ഇപ്പോഴുള്ളത് 7494 പേർ. ഇതിൽ 22 പേർ ആശുപത്രിയിലാണ്. ഇന്നലെ 934 പേർ വീടുകളിൽ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയതായി ഡി.എം.ഒ ഡോ.വി.ജയശ്രീ അറിയിച്ചു. ഇതോടെ നിരീക്ഷണം പിന്നിട്ടവരുടെ എണ്ണം 15,306 ആയി. ഇന്നലെ പുതുതായി മൂന്ന് പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴു പേരെ ഡിസ്ചാർജ് ചെയ്തു.

ഒടുവിലായി പത്ത് സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 720 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 692 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 668 എണ്ണം നെഗറ്റീവാണ്. 28 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

ജില്ലയിൽ പുതിയ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ രോഗബാധിതരായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോഴിക്കോട് സ്വദേശികളായ 20പേരിൽ 11 പേരും നാലു ഇതര ജില്ലക്കാരിൽ രണ്ടു കണ്ണൂർ സ്വദേശികളും ചികിത്സയിലുണ്ട്. ഒൻപത് കോഴിക്കോട് സ്വദേശികളും രണ്ട് കാസർകോട് സ്വദേശികളും ഉൾപ്പെടെ 11 പേരാണ് രോഗമുക്തരായി ഇതിനകം ആശുപത്രി വിട്ടത്.

ജില്ലയുടെ ചുമതലയുളള മന്ത്രി ടി.പി. രാമകൃഷ്ണൻ ഇന്നലെയും കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളുമായി പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ആരോഗ്യവകുപ്പ് ഡയറക്ടർ വീഡിയോ കോൺഫറൻസിംഗിലൂടെ ജില്ലാ കൊറോണ സെല്ലിന്റെ പ്രവർത്തനം വിലയിരുത്തി.
മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ ഒൻപത് പേർക്ക് ഇന്നലെ കൗൺസലിംഗ് നൽകി. 825 പേരെ ഫോണിലൂടെയും സമാശ്വസിപ്പിച്ചു.
ജില്ലയിൽ 2,491 സന്നദ്ധസേന പ്രവർത്തകർ 6634 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി.