കൽപ്പറ്റ: കൊവിഡ് 19 രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ ജില്ലാ അതിർത്തികളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള പറഞ്ഞു. ജില്ലയിൽ നിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് അവശ്യസാധനങ്ങളെടുക്കാൻ പോകുന്ന ചരക്ക് വാഹന ഡ്രൈവർമാരെയും ക്ലീനർമാരെയും കർശനമായ പരിശോധനയ്ക്ക് വിധേയമാക്കും. ചരക്ക് വാഹന ഉടമകളുടെ സത്യവാങ്മൂലം അന്തർ സംസ്ഥാന അതിർത്തി കടന്നു പോകുന്ന ചരക്ക് വാഹനങ്ങളിൽ പോകുന്നവർ കരുതണം. മറ്റു ജില്ലകളിൽ നിന്ന് കാട്ടുവഴികളിലൂടെ ജില്ലയിലേക്ക് വരുന്നത് തടയാൻ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ വിവിധ തലത്തിലുള്ള കർശനമായ പരിശോധനയുണ്ടാവും.
എക്‌സൈസ് വാഹനത്തിൽ സ്ത്രീയെ കർണാടകയിലേക്ക് അതിർത്തി കടത്തി വിട്ട സംഭവത്തിൽ വൈത്തിരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യാത്രാ പാസ് അനുവദിച്ച് കിട്ടുന്നതിനു എന്തെങ്കിലും കളവ് പറഞ്ഞിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ പറഞ്ഞു.


തിരുനെല്ലി പഞ്ചായത്തിൽ കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കാട്ടിൽ പോകുന്നവർ നിർബന്ധമായും ലേപനങ്ങൾ പുരട്ടണം. കുരങ്ങുകൾ പുഴയോരത്ത് ചത്തുകിടക്കുന്നത് കണ്ട സാഹചര്യത്തിൽ പുഴകളിൽ മീൻ പിടിക്കാൻ പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക അറിയിച്ചു.

648 പേർ കൂടി നിരീക്ഷണകാലം പൂർത്തിയാക്കി
കൽപ്പറ്റ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിഞ്ഞ 648 പേർ കൂടി നിരീക്ഷണകാലം പൂർത്തിയാക്കി. ഇതോടെ ജില്ലയിൽ നിരീക്ഷണം പൂർത്തിയാക്കിയവരുടെ എണ്ണം 12203 ആയി. വ്യാഴാഴ്ച ജില്ലയിൽ 35 പേരെ പുതുതായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1579 ആണ്. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത് 7 പേരാണ്. ജില്ലയിൽ നിന്നും പരിശോധനയ്ക്കയച്ച 284 സാമ്പിളുകളിൽ നിന്നും 283 എണ്ണത്തിന്റെ ഫലം ലഭിച്ചു. 280 എണ്ണം നെഗറ്റീവാണ്.
ജില്ലയിലെ 14 ചെക്ക് പോസ്രറുകളിൽ 2109 വാഹനങ്ങളിലായി എത്തിയ 3175 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.