01

കോഴിക്കോട്: ലോക്ക് ഡൗണിനെ തുടർന്ന് പരമ്പരാഗത തൊഴിലാളികൾക്ക് മാത്രം നിയന്ത്രണ വിധേയമായി മത്സ്യബന്ധനത്തിന് അനുമതി ലഭിച്ച ശേഷം ജില്ലയിലെ ഹാർബറുകളിൽ മത്സ്യത്തിന് വൻ ഡിമാൻഡ്. അതിരാവിലെ ചെറുതോണികളിൽ മായം കലരാത്ത മത്സ്യമെത്തുമ്പോൾ കച്ചവടക്കാരുടെ തള്ളായിരിക്കും.

ജില്ലാ കളക്ടർ ചെയർമാനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മെമ്പർ സെക്രട്ടറിയും മത്സ്യഫെഡ് ജില്ലാ മാനേജർ അസിസ്റ്റന്റ് സെക്രട്ടറിയും വിവിധ സർക്കാർ വകുപ്പ് പ്രതിനിധികളും സർക്കാർ നാമ നിർദ്ദേശം നൽകിയ ട്രേഡ് യൂണിയൻ നേതാക്കളുമുൾപ്പെടുന്ന ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റിയാണ് ഇടനിലക്കാരില്ലാതെ, മത്സ്യത്തൊഴിലാളികളുടെ സാന്നിധ്യത്തിൽ മത്സ്യത്തിന് വിലയിടുകയാണ്.

മാർക്കറ്റുകളിലെ ശീതീകരിച്ച വൻ ബോട്ടുകളിൽ സംഭരിച്ച ടൺ കണക്കിന് മത്സ്യം ചെറുകിട കച്ചവടക്കാർ ഹാർബർ വിലയുടെ പകുതിയ്‌ക്ക് വിൽക്കുന്നത് ഹാർബർ തൊഴിലാളികളും ഉപഭോക്താക്കളും തമ്മിൽ തർക്കത്തിന് പലപ്പോഴും കാരണമാകുന്നുമുണ്ട്. ഹാർബറിൽ നിന്ന് മത്സ്യം സംഭരിക്കുന്ന ചെറുകിട കച്ചവടക്കാർക്ക് വിറ്റ വില രേഖപ്പെടുത്തിയാണ് നൽകുന്നത്. ഈ തുകയുടെ 20 ശതമാനം വരെ കൂടുതൽ നിരക്ക് മാത്രമെ ഉപഭോക്താക്കളിൽ നിന്നു വാങ്ങാനാവൂ.

വിലനിരക്ക് (കിലോഗ്രാമിന് )

 അയല (വലുത്)- 350, (ഇടത്തരം)- 320

 അടവ്- 380

 പടമാന്ത (വലുത്)- 350, (ഇടത്തരം)- 330

 മാന്തൾ (വലുത്)- 350, (ചെറുത്)- 300

 ചൂട (വലുത്)- 350, (ഇടത്തരം)- 330

 കണമീൻ- 150

 ഞണ്ട് (വലുത്)- 250, (ഇടത്തരം)- 220

 സൂത (വലുത്)- 180, (ഇടത്തരം)- 150

 കിളിമീൻ (വലുത്)- 280, (ഇടത്തരം)- 260

 പലവക- 120

 കരിക്കാടി (ഇടത്തരം)- 330, (വലുത്)- 380, (ചെറുത്)- 210

 കഴന്തൻ (വലുത്)- 350, (ഇടത്തരം)- 320, (ചെറുത്)- 250

 മുട്ടിക്കോര- 130

 വരിമീൻ- 300

 വരിമീൻ, മാന്ത- 330

 കരിക്കാടി, മാന്തൾ- 320

 അടവ്, വരിമീൻ- 350,

 കരിപ്പൊടി- 130

 കണമീൻ, കണ്ടംപാര- 140

 വെമ്പിളി- 150,

 വെമ്പിളി, മുട്ടിക്കോര-150

 കോര- 280

 സൂത (ഇടത്തരം)- 140, (ചെറുത്)- 100

''ഗുണനിലവാരം ഉറപ്പാക്കിയാണ് ഇടനിലക്കാരില്ലാതെയുള്ള മത്സ്യവില്പന. ഉപഭോക്താക്കൾക്ക് ഇത് മെച്ചമാണെന്നു മാത്രമല്ല, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തിനു കൂടുതൽ സഹായവുമാവും.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ