കോഴിക്കോട്: മെഡിക്കൽ കോളേജ് കാമ്പസ് സ്കൂളിലെ അഗതി ക്യാമ്പിൽ തമിഴ്നാട് സ്വദേശിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സബ് കളക്ടർ ഉൾപ്പെടെ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലായി. ജില്ലാ സാമൂഹ്യ ക്ഷേമ ഓഫീസർ, തഹസിൽദാർ, കോഴിക്കോട് ടൗൺ സി.ഐ, എന്നിവർക്കു പുറമെ ഇവിടെയെത്തിയിരുന്ന മറ്റു ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി നൂറോളം പേരെയാണ് നിരീക്ഷണത്തിലേക്ക് മാറ്റിയത്.
തെരുവിൽ അന്തിയുറങ്ങുന്നവരെ പാർപ്പിക്കാൻ നഗരത്തിൽ പലയിടത്തായി അഗതി ക്യാമ്പുകൾ തുറന്ന കൂട്ടത്തിലുള്ളതാണ് കാമ്പസ് സ്കൂളിലേതും. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് അലഞ്ഞ് തിരിയുന്നതിനിടെ ഏപ്രിൽ രണ്ടിനാണ് തമിഴ്‌നാട് സ്വദേശിയെ ടൗൺ സി.ഐ യുടെ നേതൃത്വത്തിൽ ക്യാമ്പിലെത്തിച്ചത്.
ജില്ലാ സാമൂഹ്യക്ഷേമ ഓഫീസറുടെ നേതൃത്വത്തിലാണ് ക്യാമ്പിന്റെ പ്രവർത്തനം. മേൽനോട്ടത്തിനായി പലപ്പോഴും ഇവിടെ സബ് കളക്ടർ വന്നിരുന്നു.
കൊവിഡ് ബാധിതൻ കിടന്ന മുറിയിലെ മറ്റു അഞ്ചു പേരെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.