കൽപറ്റ: കൊവിഡ്19 വയനാടൻ ടൂറിസം മേഖലയിൽ ഉണ്ടാക്കി​യത് ശതകോടികളുടെ നഷ്ടം. 2018 ഫെബ്രുവരി മുതൽ മെയ് വരെയുള്ള സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ജില്ലയിൽ ടൂറിസം രംഗത്ത് 547 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നു ഡി.ടി.പി.സി മെമ്പർ സെക്രട്ടറി ബി. ആനന്ദ് പറഞ്ഞു.

2018 ഫെബ്രുവരിയി​ൽ എത്തി​യതി​ന്റെ പകുതി​ സഞ്ചാരികൾ മാത്രമാണ് ഈ ഫെബ്രുവരിയിൽ ജില്ലയിൽ എത്തിയത്. മാർച്ചിൽ ഇത് 10 ശതമാനമായി കുറഞ്ഞു. ഈ അവസ്ഥ അടുത്ത മാസവും തുടരും. ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്നതുമൂലം അനുബന്ധ മേഖലകളിൽ ഉണ്ടായ വരുമാനച്ചോർച്ചയും ചേർത്താണ് നഷ്ടം കണക്കാക്കിയത്.
2018ലെ പ്രളയത്തിനും നിപ്പാ വൈറസ് ബാധയ്ക്കും പിന്നാലെ തുടങ്ങിയതാണ് വയനാടൻ ടൂറിസത്തിന്റെ കഷ്ടകാലം. ഈ ആഘാതത്തിൽനിന്ന് എങ്ങനെ കരകയറാമെന്ന ആശങ്കയി​ലാണ് ടൂറിസം രംഗത്തുള്ളവർ.
2000നുശേഷം ജില്ലയിൽ ടൂറിസം മേഖലയിൽ വൻതോതിലുള്ള സ്വകാര്യ നിക്ഷേപം നടന്നി​രുന്നു. പരിസ്ഥിതി സൗഹൃദസാഹസിക വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ രാജ്യത്തിനു പുറത്തും ശ്രദ്ധയാകർഷിച്ച സാഹചര്യത്തിലാണ് വയനാട്ടിൽ മുതൽമുടക്കാൻ ടൂറിസം സംരംഭകർ തയാറായത്.

കാർഷിക മേഖലയുടെ തകർച്ച ഉണ്ടാക്കി​യ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള മാർഗമായി ടൂറിസം മേഖലയെയാണ് ചൂണ്ടിക്കാട്ടിയിരുന്നത്.
റിസോർട്ട്, ഹോംസ്റ്റേ, സർവീസ്ഡ് വില്ല, ഹോട്ടൽ, ടൂറിസ്റ്റ് ബസ്, ട്രാവലർ, ടാക്സി ഉടമകളും തൊഴിലാളികളും ടൂറിസം കേന്ദ്രങ്ങളിലെ ചെറുകിട സംരംഭകരും കണ്ണീരിലാണ്. വാഹന ഉടമകൾ വായ്പ ഗഡുക്കൾ, ഇൻഷ്വറൻസ് പ്രീമിയം, റോഡ് ടാക്സ് എന്നിവയുടെ അടവിനെക്കുറിച്ചോർത്തും വ്യാകുലപ്പെടുകയാണ്.
നിലവിൽ കൊവിഡ് രോഗികളില്ലാത്ത ജില്ലകളിലൊന്നാണ് വയനാട്. കൊവിഡ് സ്ഥിരീകരിച്ച മൂന്നു പേരും സുഖപ്പെട്ടു. ആയിരത്തിൽ താഴെ ആളുകൾ മാത്രമാണ് നിരീക്ഷണത്തിൽ. എങ്കിലും മെയ് മൂന്നിനു ലോക്ഡൗൺ പിൻവലിച്ചാലും ജില്ലയിൽ ടൂറിസം കേന്ദ്രങ്ങൾ തുറക്കാനാവില്ല. ആളുകൾ കൂടുന്ന ഷോപ്പിംഗ് മാളുകൾക്കും മറ്റുമുള്ള നിയന്ത്രണം ടൂറിസം കേന്ദ്രങ്ങൾക്കും ബാധകമാണ്. വയനാടിനോടു ചേർന്നുള്ള ജില്ലകളിലും സംസ്ഥാനങ്ങളിലും കോവിഡ് കേസുകളുണ്ട്. ഈ ജില്ലകളിൽനിന്നുള്ളവരെ വയനാട്ടിൽ വന്നുപോകാൻ അനുവദിക്കാത്ത സാഹചര്യം കുറച്ചുകാലംകൂടി തുടരുമെന്നാണ് സൂചന.