കൊണ്ടോട്ടി: അഞ്ച് മലയാളികളുടേതടക്കം ഏഴ് പ്രവാസികളുടെ മൃതദേഹങ്ങൾ ഇന്നലെ ദുബായിൽ നിന്ന് ഫ്ളൈദുബൈയുടെ കാർഗോ വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചു. കണ്ണൂർ പുന്നക്കൽ കിളിയന്തറ പുന്നക്കാട് ഡേവിഡ് ഷാനി(11), തൃശൂർ അയമുക്ക് ചിറവനല്ലൂർ സത്യൻ, കൊല്ലം പളളിച്ചിറ നടവില്ലാക്കര ജോഹന്നാൻ, പത്തനംതിട്ട കോട്ടൂർ സിജോ ജോയ്, പത്തനംതിട്ട നാരിയരപുരം കോശി മാത്യൂ, ഗോവ സ്വദേശി ഹെന്റിക്ക് ഡിസൂസ(51), തൃശ്ശിനാപ്പളളി ശിവഗംഗ പളളാർ ശ്രീനിവാസൻ മുത്തുക്കുറപ്പൻ എന്നിവരുടെ മൃതദേഹങ്ങളാണ് ഒരേ വിമാനത്തിലെത്തിച്ചത്. അസുഖം,അപകടം തുടങ്ങിയ കാരണങ്ങളാണ് ഇവർ മരിച്ചത്. ഡേവിഡ് ഷാനിയുടെ മാതാപിതാക്കൾക്ക് ദുബൈയിൽ നിന്ന് വിമാനമില്ലാത്തതിനാൽ നാട്ടിലെത്താനായിട്ടില്ല. മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കളും സുഹൃത്തുക്കളും ആംബുലൻസുമായി ഉച്ചയ്ക്ക് 12ഓടെ എത്തിയിരുന്നു. വിമാനം 12.30ന് എത്തിയെങ്കിലും കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മൃതദേഹങ്ങൾ കൈമാറിയത്.
ഗോവ സ്വദേശിയായ ഹെന്റിക് ഡിസൂസ മാർച്ച് 25നാണ് ഹൃദയാഘാതം മൂലം മരിച്ചത്. അഫ്ഗാനിസ്ഥാനിൽ ജോലിചെയ്യവേ രോഗം ബാധിച്ച ഡിസൂസ ദുബായിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് മരിച്ചത്.