കോഴിക്കോട്: ജില്ലയിലെ കൊവിഡ് രോഗികളിൽ മൂന്നു പേർ കൂടി രോഗമുക്തരായി. ചങ്ങരോത്ത് സ്വദേശിയായ 20-കാരനും അഴിയൂർ സ്വദേശിയായ 41 കാരനും എടച്ചേരി സ്വദേശിയായ 35 കാരനുമാണ് ഇന്നലെ ആശുപത്രി വിട്ടത്. ഇതോടെ ജില്ലയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 24 ആയി ഉയർന്നു. സുഖപ്പെട്ടവരിൽ 20 പേർ കോഴിക്കോട് സ്വദേശികളാണ്. മറ്റു നാലു പേർ ഇതര ജില്ലക്കാരും.
ഒരു തമിഴ്‌നാട് സ്വദേശി ഉൾപ്പെടെ കോഴിക്കോട്ട് നിന്നുള്ള 4 പേരും ഒരു കണ്ണൂർ സ്വദേശിയുമാണ് കൊവിഡ് പോസിറ്റീവായി ഇപ്പോൾ മെഡിക്കൽ കോളേജിൽ ഇപ്പോൾ ചികിത്സയിലുള്ളത്.
ഇന്നലെ 18 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവരുടെ എണ്ണം 22,016 ആയി. ജില്ലയിൽ ഇപ്പോൾ 1,125 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ പുതുതായി വന്ന ആറു പേർ ഉൾപ്പെടെ ആകെ 48 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്.
ഇന്നലെ 71 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ആകെ 998 സ്രവ സാമ്പിൾ പരിശോധനയ്ക്ക് വിട്ടതിൽ 967 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 937 എണ്ണം നെഗറ്റീവാണ്. 31 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ ആറ് പേർക്ക് ഇന്നലെ കൗൺസലിംഗ് നൽകി. 2,622 സന്നദ്ധസേന പ്രവർത്തകർ 11,048 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി. താമരശ്ശേരിയിൽ മൈക്ക് പ്രചാരണവുമുണ്ടായിരുന്നു.
ചികിത്സയിലുള്ള രോഗികൾ
5 പേർ മാത്രം