രാമനാട്ടുകര: രക്താർബുദത്തോട് പൊരുതുന്ന ഒമ്പതുകാരന് ഫറോക്ക് പൊലീസിന്റെ ഇടപെടലിലൂടെ വയനാട്ടിൽ നിന്ന് മരുന്നെത്തി. രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ ഇരുപതാം ഡിവിഷനിൽ കാരേറ്റിപ്പാടം താമസിക്കുന്ന നിർദ്ധന കുടുംബാംഗമായ മുഹമ്മദ് റിയാസിന്റെ മകൻ നിഫ്‌ലുവിനാണ് മരുന്നെത്തിച്ചത്.
ഇടക്കാലത്ത് വയനാട് തിരുനെല്ലിയിലെ വെള്ളൻ വൈദ്യന്റെ ചികിത്സയിലായിരുന്നു. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് സ്ഥിരമായി കഴിക്കുന്ന മരുന്നിന്റെ ലഭ്യത സങ്കീർണമായി. തുടർന്ന് മാന്തറമ്മൽ റസിഡന്റ്‌സ് അസോസിയേഷനിലെ റാഫി മാന്തറമ്മൽ പ്രശ്നമറിഞ്ഞു. ഉടൻ വിവരം ഫറോക്ക് പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സുജിത്തിനെ അറിയിച്ചു. തുടർന്നാണ് അത്യാവശ്യ മരുന്നുകളെത്തിക്കുവാനുള്ള പൊലീസ് സംവിധാനത്തിലൂടെ കഴിഞ്ഞ ദിവസം കുട്ടിക്കുള്ള മരുന്നുകൾ വയനാട് നിന്നെത്തിച്ചത്.
മരുന്നെത്തിക്കാൻ സഹായിച്ച ഫറോക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോടും മാന്തറമ്മൽ റസിഡന്റ്‌സ് ഭാരവാഹികളായ റാഫി, കെ. ഹാരിസ്, ഉണ്ണിക്കൃഷ്ണൻ തിരുനെല്ലി, ബഷീർ എന്നിവരോട് വലിയ നന്ദിയും കടപ്പാടുമുണ്ടെന്ന് മുഹമ്മദ് റിയാസ് അറിയിച്ചു.