കോട്ടയം : ജില്ലയിൽ കിലോക്കണക്കിന് അഴുകിയ മീൻ സൂക്ഷിച്ചത് ഈസ്റ്റർ വിപണി ലക്ഷ്യംവച്ച്. ലോക്ക് ഡൗണിന്റെ മറവിൽ പഴകിയ മത്സ്യം വിൽക്കാനുള്ള കച്ചവടക്കാരുടെ നീക്കമാണ് ഉദ്യോഗസ്ഥരുടെ രാപ്പകൽ ജാഗ്രതയിൽ പൊളിഞ്ഞത്. ജില്ലയിൽ നിന്ന് മൂന്ന് ദിവസത്തിനിടെ 3600 കിലോ മീനാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.
കളക്ടർ പി.കെ.സുധീർബാബുവിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന ഊർജ്ജിതമാക്കിയത്. ഇന്നലെ ലർച്ചെ ഏറ്റുമാനൂർ, വൈക്കം,കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ തഹസിൽദാർമാരുടെ നേതൃത്വത്തിലാണ് ഫിഷറീസ്, ഭക്ഷ്യ സുരക്ഷ, ആരോഗ്യം, പൊലീസ് വിഭാഗങ്ങൾ അടങ്ങുന്ന സ്‌ക്വാഡ് മിന്നൽ പരിശോധന നടത്തിയത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് ഏറ്റുമാനൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർമാരായ നിമ്മി അഗസ്റ്റിൻ, ഡോ. തെരസിലിൻ ലൂയിസ്, ഫിഷറീസ് ഉദ്യോഗസ്ഥ പ്രീത, ഹെൽത്ത് ഇൻസ്‌പെക്ടർ പി.കെ. ബിൻ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. ചൊവ്വ , ബുധൻ ദിവസങ്ങളിൽ പാലാ, കോട്ടയം ബേക്കർ ജംഗ്ഷൻ എന്നിവിടങ്ങളിൽ വെച്ച് 1100 കിലോയോളം പഴകിയ മത്സ്യമാണ് പരിശോധനാ സംഘം പിടിച്ചെടുത്തത്
ഏറ്റുമാനൂരിൽ നിന്ന് 2500 കിലോ
തമിഴ്നാട്ടിൽ നിന്ന് മിനി ലോറികളിൽ എത്തിച്ച 2500 കിലോ പഴകിയ മത്സ്യം ഇന്നലെ പുലർച്ചെ ഒന്നിന് ഏറ്റുമാനൂരിൽ നിന്ന് പിടികൂടി. മോത, കേര മീനുകളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മീൻ പുറത്തെടുത്തപ്പോൾ തന്നെ പഴക്കം വ്യക്തമായെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മൂടിക്കെട്ടിയ ലോറികളിൽ മീൻ കേടാകാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളില്ലായിരുന്നെന്ന് കോട്ടയം തഹസിൽദാർ പി.ജി രാജേന്ദ്ര ബാബു പറഞ്ഞു. മുഴുവൻ മത്സ്യവും നഗരസഭയുടെ നേതൃത്വത്തിൽ ബ്ലീച്ചിംഗ് പൗഡർ ഇട്ടതിനു ശേഷം കുഴിച്ചുമൂടി.