തലയോലപ്പറമ്പ്:കൊവിഡ് കാലത്ത് സങ്കട കാഴ്ചയായി മാറുകയാണ് തലയോലപ്പറമ്പ് ടെലിഫോൺ എക്‌സ്‌ചേഞ്ചിന് സമീപം താമസിക്കുന്ന പട്ടശ്ശേരിൽ കോമളവും കുടുംബവും. തോരാമഴ ദുരിതമായി പെയ്തിറങ്ങിയ കഴിഞ്ഞ പ്രളയകാലത്താണ് ഇവരുടെ ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര ആദ്യം തകർന്ന് വീണത്. വീട് പുനർനിർമ്മാണത്തിന് സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല.
വിധവയായ കോമളത്തിന് രോഗിയായ മകൻ മാത്രമാണ് ഏക ആശ്രയം. കൂലിപ്പണി ചെയ്താണ് ജീവിതം മുന്നോട്ടുനയിക്കുന്നത്. മകന്റെ ചികിത്സാ ചിലവും തുച്ഛമായി ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് കണ്ടെത്തുന്നത്. അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകാതെ വന്നപ്പോൾ മഴയും വെയിലും ഏൽക്കാതിരിക്കാൻ തകർന്ന വീടിന് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടി അന്തിയുറങ്ങുകയായിരുന്ന ഇവർ. എന്നാൽ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ ഇവരുടെ പ്ലാസ്റ്റിക്ക് പടുത മേഞ്ഞ മേൽക്കൂരയും തകർന്നടിഞ്ഞതോടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. ഇപ്പോൾ മഴ പെയ്താൽ വീടിനകം മുഴുവൻ വെള്ളക്കെട്ടാകും .രോഗിയായ മകനുമായി എങ്ങോട്ട് പോകണമെന്നറിയാതെ ഇപ്പോഴും സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് ഇവർ.