കോട്ടയം: കൊവിഡ് പരിശോധനാ സാമ്പിൾ ശേഖരണത്തിനുള്ള പ്രത്യേക കിയോസ്‌ക് കോട്ടയം ജനറൽ ആശുപത്രിയിൽ സജ്ജമായി. ഇതോടെ പേഴ്‌സണൽ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റ് (പി.പി.ഇ) ഉപയോഗിക്കാതെ രണ്ടു മിനിറ്റിനുള്ളിൽ സാമ്പിൾ ശേഖരിക്കാം. വൈറസിന്റെ സമൂഹ വ്യാപനം ഉണ്ടായാൽ കൂടുതൽ പേരിൽനിന്ന് കുറഞ്ഞ സമയത്തിനുള്ളിൽ സ്രവം ശേഖരിക്കാൻ കഴിയും.

പി.പി.ഇ കിറ്റിന്റെ ലഭ്യതക്കുറവിനും ധരിക്കാനുള്ള സമയനഷ്ടത്തിനും ഉപയോഗിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾക്കും പരിഹാരമാണ് പുതിയ സംവിധാനം. കിയോസ്‌കിൽ സാമ്പിൾ ശേഖരിക്കുന്നവരുടെയും നൽകുന്നവരുടെയും സുരക്ഷ ഉറപ്പാക്കുന്നുണ്ട്. പുറത്തുനിന്ന് അകത്തേയ്ക്കോ അകത്തുനിന്ന് പുത്തേയ്ക്കോ വായു കടക്കില്ല. നാലടി നീളവും മൂന്നടി വീതിയും ഏഴ് അടി ഉയരവുമുള്ള കിയോസ്‌ക് അലുമിനിയം, മൈക്ക, ഗ്ലാസ് എന്നിവ കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. എക്‌സ്‌ഹോസ്റ്റ് ഫാനും ലൈറ്റും ക്രമീകരിച്ചിട്ടുണ്ട്. മുഖാവരണവും കൈയുറയും മാത്രം ധരിച്ച് കിയോസ്‌കിനുള്ളിൽ പ്രവേശിക്കുന്നയാൾ മുന്നിലെ ഗ്ലാസ് ബോർഡിൽ ഘടിപ്പിച്ചിട്ടുള്ള ഗ്ലൗസിലൂടെ കൈകൾ കടത്തിയാണ് പുറത്തിരിക്കുന്നയാളുടെ സാമ്പിൾ ശേഖരിക്കുന്നത്. സാമ്പിൾ നൽകാനെത്തുന്നയാൾതന്നെയാണ് ശേഖരിക്കുന്നതിനുള്ള വൈറൽ മീഡിയം അടങ്ങിയ ട്യൂബ് പിടിക്കുക. ശേഖരിക്കുന്ന സാമ്പിൾ ട്യൂബിലാക്കി നൽകുമ്പോൾ ട്യൂബ് അടച്ച് സമീപത്തെ സ്റ്റാൻഡിൽ വച്ചശേഷം മടങ്ങാം. ഓരോ തവണ സാമ്പിൾ ശേഖരിച്ചശേഷവും കിയോസ്‌കിന്റെ ഉൾവശവും പുറത്തെ കൈയുറയും സാമ്പിൾ നൽകുന്നവർ ഇരിക്കുന്ന കസേരയും അണുവിമുക്തമാക്കും.

₹ 25000

ജില്ലാ ടി.ബി ഓഫീസർ ട്വിങ്കിൾ പ്രഭാകരന്റെ നേതൃത്വത്തിൽ ക്ഷയരോഗ നിർമാർജന പദ്ധതിയിൽ ഉൾപ്പെടുത്തി 25000 രൂപ ചെലവിട്ടാണ് കിയോസ്‌ക് നിർമിച്ചത്.

പ്രയോജനങ്ങൾ

ആയിരം രൂപയോളം വില വരുന്ന പേഴ്‌സണൽ പ്രൊട്ട്ര്രകീവ് എക്യുപ്‌മെന്റ് ഒരു തവണ മാത്രമേ ഉപയോഗിക്കാനാകൂ

 പി.പി.ഇ കിറ്റ് കൂടുതൽ സമയം ധരിക്കുന്നതിലൂടെയുള്ള ബുദ്ധിമുട്ട് ഒഴിവാക്കാം

സാമ്പിൾ ശേഖരണത്തിന് ഒഴിവാക്കിയാൽ കൊറോണ ഐസൊലേഷൻ വാർഡിൽ കിറ്റ് യഥേഷ്ടം ലഭ്യമാക്കാം

പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും വൈക്കം താലൂക്ക് ആശുപത്രിയിലും കിയോസ്‌ക് സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കും

-ജില്ലാ മെഡിക്കൽ ഒാഫീസർ