ഡയാലിസിസ് രോഗികൾക്ക് ചികിത്സ ഉറപ്പാക്കണമെന്ന് ജോസ്.കെ.മാണി
പാലാ :കൊവിഡ് 19 ലക്ഷണമുള്ള രോഗികളുടെ സ്രവ സാമ്പിൾ സുരക്ഷിതമായ രീതിയിൽ ശേഖരിക്കുന്നതിനുള്ള വാക് ഇൻസാമ്പിൾ കളക്ഷൻ കിയോസ്ക് പാലാ ജനറൽ ആശുപത്രിയിലും സ്ഥാപിക്കുമെന്ന് ജോസ് കെ.മാണി എം.പി .അറിയിച്ചു. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന എം.പി ഇന്നലെയാണ് പാലാ ജനറൽ ആശുപത്രിയിലെത്തിയത്.
ജനറൽ ആശുപത്രിയിൽ നിലവിൽ സാമ്പിൾ ശേഖരിക്കുന്നുണ്ട്. കിയോസ്‌ക് സ്ഥാപിക്കുന്നതോടെ രണ്ട് മിനിറ്റിനുള്ളിൽ സ്രവം ശേഖരിക്കാനാവും. കൂടുതൽ പേരിൽ നിന്നും സ്രവം കുറഞ്ഞ സമയം കൊണ്ട് സുരക്ഷിതമായി ശേഖരിക്കാനാകും. ഇങ്ങനെ സാമ്പിൾ ശേഖരിക്കുമ്പോൾ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കും. ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും അഭ്യർത്ഥനയെ തുടർന്നാണ് എം.പി.ഇതിനായുള്ള നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്.
ജനറൽ ആശുപത്രിയിൽ പുതിയതായി പണികഴിപ്പിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയങ്ങളിലെ സൗകര്യം ഉപയോഗപ്പെടുത്തി ക്യാൻസർ, ഡയാലിസിസ് രോഗികൾക്ക് തുടർ ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ക്രമീകരിക്കാൻ ആരാഗ്യവകുപ്പിനോട് അദ്ദേഹം ആവശ്യപ്പെട്ടു.പത്ത് ഡയാലിസിസ് മെഷീനുകൾ കഴിഞ്ഞ ഒരു വർഷത്തിലധികമായി ഉപയോഗിക്കാതെ ആശുപത്രിയിലുണ്ട്. കൂടാതെ കെ.എം മാണിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നിർദ്ദിഷ്ട ഡയഗണോസ്റ്റിക് കേന്ദ്രത്തിനായി അനുവദിച്ച പത്ത് ഡയാലിസിസ് മെഷീൻ കൂടി വാങ്ങുന്നതിനുള്ള തുക ലഭ്യമാക്കിയിട്ടുമുണ്ട് ഇവ പ്രവർത്തിപ്പാക്കാനായാൽ നിരവധി രോഗികൾക്ക് ആശ്വാസമാകുമെന്ന് എം.പി. ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനറൽ ആശുപത്രിയിൽ നവീന ഐ.സി.യു യൂണിറ്റ് ക്രമീകരിക്കുന്നതിനും മറ്റുമായി എം .പി ഫണ്ടിൽ നിന്നും നാൽപത് ലക്ഷം രൂപ കൂടി നൽകിയിരുന്നു. ഇവ സ്ഥാപിക്കുന്നതിന് ഭരണാനുമതിയായതായും അദ്ദേഹം പറഞ്ഞു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.അഞ്ജു.സി.മാത്യു, ഡോ. അനീറ്റ് ആന്റണി, പാലാ നഗരസഭാ അദ്ധ്യക്ഷ മേരി ഡോമിനിക്, പി.ആർ.ഒ കെ.എച്ച് ഷെമി , നഴ്‌സിംഗ് സൂപ്രണ്ടുമാരായ മേഴ്‌സി വർഗീസ്, മാലതി കതിരൻ, മുനിസിപ്പൽ കൗൺസിലർമാരായ പ്രൊഫ.സതീശ് ചൊള്ളാനി,ബിജു പാലുപടവൻ ,മുൻ ചെയർപേഴ്‌സൻ ബിജി ജോജോ, ജോർജ്കുട്ടി ചെറുവള്ളി ,ജയ്സൺ മാന്തോട്ടം എന്നിവരും എം.പി.യോടൊപ്പം ഉണ്ടായിരുന്നു.