കോട്ടയം: ഗ്രീൻ സോണിൽ ഉൾപ്പെട്ട സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ലോക്ക് ഡൗണിൽ അനുവദിക്കേണ്ട ഇളവുകൾ സംബന്ധിച്ച് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. 21 മുതലാണ് ഇളവുകൾ നിലവിൽ വരിക. അതുവരെ നിയന്ത്രണങ്ങൾ തുടരും. ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു, ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനിൽ ഉമ്മൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


ഇളവുകൾ

എല്ലാ സർക്കാർ ഓഫീസുകളും സാധാരണ നിലയിൽ പ്രവർത്തിക്കും. ഇതര ജില്ലകളിൽനിന്നുള്ള ജീവനക്കാർ ഇവിടെ താമസിക്കണം.


റെഡ് സോണിൽ ഉൾപ്പെട്ട ജില്ലകളിൽനിന്നുള്ള ജീവനക്കാർ ഇവിടെ വന്നാൽ 14 ദിവസം ക്വാറന്റയിനിൽ കഴിയണം. ഇത് ഡ്യൂട്ടിയായി പരിഗണിക്കും.

പ്രധാന ഓഫീസുകളിൽ ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിന് ഇൻഫ്രാറെഡ് തെർമോ മീറ്റർ ലഭ്യമാക്കും.


കടകൾ രാവിലെ ഒൻപതു മുതൽ വൈകുന്നേരം ഏഴു വരെ തുറക്കാം.


ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ എട്ടു മുതൽ വൈകുന്നേരം ഏഴു വരെ ഭക്ഷണം ഇരുന്ന് കഴിക്കാൻ സൗകര്യം നൽകാം. ജീവനക്കാരും ഭക്ഷണം കഴിക്കുന്ന സമയം ഒഴികെ സന്ദർശകരും മാസ്‌ക് ധരിക്കണം.

പാഴ്‌സൽ സർവീസിന് വൈകുന്നേരം ഏഴു മുതൽ എട്ടുവരെ അനുമതിയുണ്ട്. ഡൈനിംഗിൽ

ടെക്സ്റ്റൈൽ ഷോപ്പുകൾ രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറുവരെ


ജ്വല്ലറികൾ രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചു വരെ.


കെട്ടിട നിർമാണ സാമഗ്രികളുടെ വിൽപ്പന കേന്ദ്രങ്ങൾ, വാച്ച് കടകൾ തുടങ്ങിയവ
വൈകുന്നേരം ആറു വരെ.


ബാർബർ ഷോപ്പുകൾ എല്ലാ ദിവസവും രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെ . എയർ കണ്ടീഷണർ പാടില്ല. മാസ്‌കുകളും സാനിറ്റൈസറും ഉറപ്പാക്കണം. തുണികൾക്ക് പകരം ഡിസ്‌പോസിബിൾ സാമഗ്രികൾ മാത്രമേ ഉപയോഗിക്കാവൂ. ഉപകരണങ്ങൾ ഉപയോഗത്തിനുശേഷം അണുവിമുക്തമാക്കണം.


മറ്റു ജില്ലകളിലേക്കും സംസ്ഥാനത്തിന് പുറത്തേയ്ക്കും തിരികെയുമുള്ള യാത്രകൾക്ക് നിരോധനമുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ പ്രത്യേക അനുമതി തേടണം.


ജില്ലയ്ക്കുള്ളിൽ യാത്ര ചെയ്യുന്നതിന് പ്രത്യേക അനുമതിയോ പാസോ ആവശ്യമില്ല.


സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്കു പുറമെ മുതിർന്ന രണ്ടു
പേർക്കും പതിനഞ്ചു വയസിൽ താഴെയുള്ള രണ്ടു പേർക്കും യാത്ര ചെയ്യാം.


വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ ഉൾപ്പെടെയുള്ള മറ്റു താമസകേന്ദ്രങ്ങൾക്ക് പ്രവർത്തനാനുമതിയുണ്ട്.

കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഇളവ്

ഫാക്ടറികൾ, വ്യവസായ യൂണിറ്റുകൾ എന്നിവ പ്രവർത്തിക്കാം.

ബസ് ഒാട്ടം: ചർച്ചയ്ക്കു ശേഷം

പൊതുഗതാഗതം നടപ്പാക്കുന്നതിന് കെ.എസ്.ആർ.ടി.സി അധികൃതരുമായും സ്വകാര്യ ബസുടമകളുമായും ചർച്ച നടത്തും.

ഓട്ടോറിക്ഷകൾ രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ. പരമാവധി രണ്ടു യാത്രക്കാർ മാത്രം.

തുറക്കില്ല


വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലുകൾ, പരിശീലന കേന്ദ്രങ്ങൾ

സിനിമാ തിയേറ്ററുകൾ, മാളുകൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ, ജിംനേഷ്യങ്ങൾ, സ്‌പോർട്‌സ്
കോംപ്ലസുകൾ, നീന്തൽ കുളങ്ങൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ

പ്രവേശനമില്ല

ആരാധനാലയങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ പാടില്ല. മതപരമായ കൂടിച്ചേരലുകൾക്ക് നിരോധനം തുടരും.

വിവാഹം, മരണം 20 പേർ മാത്രം

വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് 20 പേരിൽ അധികമാകരുത്. എത്തുന്നവർ സാമൂഹിക അകലം ഉറപ്പാക്കണം.