 ഇനി സ്രവ ശേഖരണം സുരക്ഷിതം

പാലാ: ജനറൽ ആശുപത്രിയിൽ വാക്ക് ഇൻ സാമ്പിൾ കളക്ഷൻ കിയോസ്‌ക്ക് സ്ഥാപിച്ചു. കോട്ടയം ജില്ലയിലെ രണ്ടാമത് സുരക്ഷിത സ്രവ ശേഖരണ കിയോസ്‌ക്കാണ് പാലായിൽ പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ ആഴ്ച ആശുപത്രിയിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ ജോസ് കെ.മാണിയോട് വാക്ക് ഇൻ സാമ്പിൾ കളക്ഷൻ കിയോസ്‌ക്ക് സ്ഥാപിക്കണമെന്ന് അശുപത്രി അധികൃതർ ആവശ്യം ഉന്നയിച്ചിരുന്നു. ആശുപത്രി മേധാവികൾക്ക് നൽകിയ ഉറപ്പ് അഞ്ചു ദിവസം കൊണ്ട് പ്രാവർത്തികമാക്കി എം.പി വാക്കുപാലിക്കുകയായിരുന്നു.കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ സേവന വിഭാഗമാണ് കിയോസ്‌ക്ക് സജ്ജീകരിച്ചിരിക്കുന്നത്.
ഇതോടെ കൊവിഡ് രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ സ്രവ ശേഖരണം വളരെ സുരക്ഷിതമാകും. രോഗിയിൽ നിന്നും ആരോഗ്യ പ്രവർത്തകനോ തിരിച്ചോ രോഗം പകരില്ല എന്നുള്ളതാണ് ഈ നവീന സ്രവ ശേഖരണ സംവിധാനത്തിന്റെ പ്രത്യേകത.രണ്ട് മിനിറ്റിനകം സ്രവ ശേഖരണം സുരക്ഷിതമായി പൂർത്തിയാക്കാം.

ആരോഗ്യ പ്രവർത്തകർക്ക് പി.പി.ഇ കിറ്റ് ഉപയോഗിക്കേണ്ടി വരില്ല. ഇതു മൂലം ആശുപത്രിക്ക് വൻതുക ലാഭിക്കാനും കഴിയും. അൾട്രാവയലറ്റ് അണുനശീകരണ സംവിധാനം കൂടി ഉൾപ്പെടുത്തി നിർമ്മിച്ചതാണ് കിയോസ്‌ക്.

അണുവിമുക്തം 100 ശതമാനം

ഓരോ തവണയും സാമ്പിൾ ശേഖരിച്ച ശേഷം കിയോസ്‌കിന്റെ ഉൾവശവും കൈ ഉറയും സാമ്പിൾ നൽകുന്നവർ ഇരിക്കുന്ന കസേരയും അണുവിമുക്തമാക്കും.

കൊറിയൻ സാങ്കേതിക വിദ്യ പ്രകാരമാണ് ഇതിന്റെ നിർമാണം. ആശുപത്രിയിൽ സ്ഥാപിച്ച നവീന സാമ്പിൾ ശേഖരണ കിയോസ്‌ക് സൂപ്രണ്ട് ഡോ.അഞ്ജു സി.മാത്യുവിന് കൈമാറി.