checkpost

കോട്ടയം:ഗ്രീൻ സോണിലായിരുന്ന കോട്ടയം, ഇടുക്കി ജില്ലകൾ ഓറഞ്ച് സോണിലേക്ക് മാറിയതോടെ രണ്ട് ജില്ലകളും അതീവ ജാഗ്രതയിൽ. ഇന്ന് രാവിലെതന്നെ പൊലീസ് അതിശക്തമായ പരിശോധനകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. റോഡിലിറങ്ങുന്ന ഓരോ വാഹനങ്ങളും വിശദമായി പരിശോധിച്ചും എന്തിന്, എവിടെ പോവുന്നുവെന്ന് ചോദിച്ചറിഞ്ഞുമാണ് തുടർയാത്ര അനുവദിക്കുന്നത്. പൊലീസ് ശക്തമായ നടപടി സ്വീകരിച്ചതോടെ അത്യാവശ്യമില്ലാതെ വാഹനങ്ങളുമായി റോഡിലിറങ്ങുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. ഇന്ന് രാവിലെ പതിവിനു വിരുദ്ധമായി കാര്യമായി വാഹനങ്ങൾ കോട്ടയത്ത് ഇറങ്ങിയില്ല. നഗരം വിജനമാണ്. നാമമാത്രമായ വാഹനങ്ങൾ മാത്രമേ കോട്ടയം നഗരത്തിൽ കണ്ടുള്ളു.

അതേസമയം കൊവിഡ് ബാധിതർ ഏറെയുള്ള തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് തൊഴിലാളികളും മറ്റും കൂടുതലായി എത്തുന്നതോടെ ഇടുക്കിയുടെ അതിർത്തി പ്രദേശങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്താൻ ഇടുക്കി ജില്ലാ പൊലീസ് തീരുമാനിച്ചു. ഇന്ന് രാവിലെ തന്നെ ഡ്രോൺ ഉപയോഗിച്ച് തുടങ്ങുമെന്നാണ് അറിയുന്നത്.

കൂടാതെ കുമളിയ്ക്ക് സമീപമുള്ള നാല് സമാന്തര പാതകളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് തമിഴ്നാട്ടിൽ നിന്നും ഒളിച്ചുകടക്കുന്നവരെ പിടികൂടാൻ ഇടുക്കി ജില്ലാ പൊലീസ് ചീഫ് പി.കെ മധു നിർദ്ദേശം നല്കി. റോസാപൂക്കണ്ടം, പാണ്ടിക്കുടി, കുങ്കിരിപ്പെട്ടി, വലിയപാറ എന്നിവിടങ്ങളിലാണ് താത്ക്കാലിക ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുക. ഇന്നലെ ഇടുക്കിയിൽ നാല് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ മൂന്നുപേരും തമിഴ്നാട്ടിൽ നിന്ന് എത്തിയവരാണ്.

കോട്ടയത്ത് രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കോട്ടയം നഗരസഭയിലെ നാല് വാർഡുകളും രണ്ട് പഞ്ചായത്തുകളും ഹോട്സ് പോർട്ടാക്കി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളിൽ പരിശോധന കർക്കശമാക്കി. കൂടാതെ മാർക്കറ്റ് സ്ഥിതിചെയ്യുന്ന കോട്ടയം മുനിസിപ്പാലിറ്റിയിലെ 20, 29, 36, 37 വാർഡുകളും അടച്ചുപൂട്ടി. മാർക്കറ്റിലേക്ക് ഒരു വാഹനങ്ങളും കടത്തിവിടുന്നില്ല. യാത്രക്കാർക്കും പ്രവേശനമില്ല. ഇന്ന് ഉച്ചയോടെ അണുനശീകരണം മാർക്കറ്റിലും സമീപ പ്രദേശങ്ങളിലും നടത്തും. മാർക്കറ്റിലെ ചുമട്ടുതൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതെടെയാണ് കൂടുതൽ നടപടികളുമായി ആരോഗ്യ പ്രവർത്തകരും പൊലീസും രംഗത്തെത്തിയത്.