check

കോട്ടയം: കൊവിഡ് കാലത്ത് ജില്ലയിലേയ്‌ക്കു കഞ്ചാവ് കടത്തിയ ലോറി പൊലീസ് പിടികൂടി. ലോറിയുടെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് ഡോഗ് സ്‌ക്വാഡിലെ നർക്കോട്ടിക് സ്പെഷ്യലിസ്റ്റ് സ്‌നിഫർ ഡോഗ് റോക്കിയാണ് മണത്തു കണ്ടെത്തിയത്. ലോറി ഡ്രൈവർ പൊലീസ് പരിശോധന കണ്ട് ഓടിരക്ഷപ്പെട്ടു.

പച്ചക്കറി ലോറിയിൽ ജില്ലയിലേയ്‌ക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്നതായി ജില്ലാ പൊലീസ് മേധാവി ജി. ജയദേവിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളായി ജില്ലാ അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം നടത്തി വരികയായിരുന്നു.

പൊലീസ് കൈകാണിച്ചതോടെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സംശയം തോന്നി വാഹനം പരിശോധിച്ചപ്പോൾ അര കിലോ കഞ്ചാവ് കണ്ടെത്തി. തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി ഡോഗ് സ്‌ക്വാഡ് എത്തുകയായിരുന്നു. പൊലീസ് നായ നടത്തിയ പരിശോധനയിലാണ് വാനിന്റെ രഹസ്യ അറയിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് കണ്ടെത്തിയത്.

ജില്ലാ നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ള , കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാർ , മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ ഷിബുകുമാർ , എസ്.ഐ കെ.ജെ മാമ്മൻ, എ.എസ്.ഐ അലക്‌സ് , ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ് ,അജയകുമാർ കെ.ആർ , തോംസൺ കെ.മാത്യു , ശ്രീജിത്ത് ബി.നായർ, അരുൺ എസ് , ഡോഗ് സ്‌ക്വാഡ് അംഗങ്ങൾ ആയ കെ.വി പ്രേംജി , ബിറ്റു മോഹൻ ,ആഷിത്ത് എന്നിവരാണ് പരിശോധന നടത്തിയത്.