അടിമാലി: ജില്ലയെ റെഡ് സോണിൽ ഉൾപ്പെടുത്തിയതോടെ അടിമാലി മേഖലയിൽ ജാഗ്രത കടുപ്പിച്ച് അടിമാലിപൊലീസ്.ഡിവൈഎസ്പി അബ്ദുൾ സലാമിന്റെയും അടിമാലി സർക്കിൾ ഇൻസ്‌പെക്ടർ അനിൽ ജോർജ്ജിന്റെയും നേതൃത്വത്തിലാണ് നിരീക്ഷണവും പരിശോധനകളും പുരോഗമിക്കുന്നത്.രാവിലെ 7 ന് പൊലീസ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി.കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിൽ നാലിടങ്ങളിലും അടിമാലി കുമളി ദേശിയപാതയിൽ ഒരിടത്തും പൊലീസ് ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.ആളുകൾ പുറത്തിറങ്ങരുതെന്നാവശ്യപ്പെട്ട് പൊലീസ് അനൗൺസ്‌മെന്റ് വാഹനം സജ്ജീകരിച്ചിട്ടുണ്ട്.ഉൾമേഖലകളിലും നിരീക്ഷണം ശക്തമാണ്.മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.പരിശോധന ശക്തമായി തന്നെ തുടരുമെന്ന് ഡിവൈഎസ്പി അബ്ദുൾ സലാം പറഞ്ഞു.പട്രോളിംങ്ങ് ശക്തമാക്കുന്നതിന്റെ ഭാഗമായി അടിമാലി പൊലീസ് ഏതാനും ചില സ്വകാര്യ വാഹനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.അതിർത്തി മേഖലയിൽനിന്നുൾപ്പെടെ ആളുകൾ എത്തുന്ന അടിമാലി താലൂക്കാശുപത്രി പരിസരത്ത് നിരീക്ഷണം ശക്തമാണ്.നടപടി ഊർജ്ജിതപ്പെടുത്തിയതോടെ ടൗൺ ഏറെക്കുറെ വിജനമായിരുന്നു.ഏതാനും ചില അവശ്യസാധന വിൽപ്പന കേന്ദ്രങ്ങളും മരുന്നുകടകളും മാത്രമാണ് തുറന്നു പ്രവർത്തിച്ചത്.