പാലാ: വീടിന്റെ ഭിത്തികളിലെല്ലാം ഇഷിത വരയ്ക്കുകകയാണ്... ജനലുകളെയും വാതിലുകളെയും എന്തിന് ഭിത്തിയിലെ സ്വിച്ച് ബോർഡുകളെപ്പോലും ഈ ചിത്രകാരി ഒഴിവാക്കിയില്ല. ചുവരുകളിൽ കടും വർണത്തിലുള്ള പൂക്കളും, കറുത്തു തടിച്ച മരങ്ങളും, സ്‌നേഹം വിടർത്തുന്ന മയിൽപ്പീലികളുമൊക്കെ ഇഷിത ഇഷ്ടം പോലെ വരച്ചുകൂട്ടുന്നു.
ലോക്ക് ഡൗൺ കാലത്തെ മകളുടെ കലാസപര്യ കണ്ട് 'ഭിത്തി മുഴുവൻ നശിപ്പിച്ചല്ലോ ' എന്ന് അച്ഛനും അമ്മയും പരിഭവിച്ചില്ല; പകരം കൂടുതൽ ചായങ്ങളും ബ്രഷുകളും വാങ്ങി നൽകി. അവർക്ക് ഒറ്റ നിബന്ധന മാത്രമേ ഇഷിതയോടു പറയാനുണ്ടായിരുന്നുള്ളൂ; എന്ത് വരച്ചാലും മനോഹരമായിരിക്കണം ...
കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.എസ്.എൽ.സി. വിദ്യാർത്ഥിനിയായ ഇഷിത ചിത്രരചന പഠിച്ചിട്ടേയില്ല. കഴിഞ്ഞ സ്‌കൂൾ അവധിക്ക് വെള്ള പേപ്പറിൽ ബോൾ പേന കൊണ്ട് മകൾ ചിത്രം വരയ്ക്കുന്നതു ശ്രദ്ധിച്ച മാതാപിതാക്കൾ ചായപ്പെൻസിലും വലിയ പേപ്പർ ക്യാൻവാസും വാങ്ങിക്കൊടുക്കുകയായിരുന്നു. ഈ ലോക്ക് ഡൗൺ കാലത്താണ് വീടിന്റെ വെള്ളച്ചായം പൂശിയ ഭിത്തി തന്നെ ഇഷിത ക്യാൻവാസാക്കിയത്. ഫ്രീലാൻസ് ഫോട്ടോഗ്രാഫറും ടൂറിസ്റ്റു ഗൈഡുമായ രമേഷ് കിടങ്ങൂരിന്റേയും ഇന്ദുവിന്റെയും മകളാണീ കുട്ടി. സഹോദരി പ്രണിതയ്ക്ക് ഫോട്ടോഗ്രഫിയിലാണ് കമ്പം.