ന്യൂയോർക്ക്: വരാൻ പോകുന്ന രണ്ടാഴ്ച വളരെ വേദനാജനകമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്ഥിതി വളരെ മോശമാണെന്നും, കൊറോണ മൂലം അമേരിക്കയിൽ 240,000പേർ മരിക്കാൻ സാദ്ധ്യതയുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.
'ഓരോ അമേരിക്കക്കാരനും വരാൻ പോകുന്ന ദുഷ്‌കരമായി ദിവസങ്ങൾ നേരിടാൻ പ്രാപ്‌തരായിരിക്കണം'-'ട്രംപ് പറഞ്ഞു. ഏപ്രിൽ 30വരെ ജനങ്ങളോട് പുറത്തിറങ്ങരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ജനങ്ങൾ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ മരണസംഖ്യ ഒരുപാട് ഉയരുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.
ലോക്ക് ഡൗൺ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെങ്കിലും, കർശനമായ സാമൂഹിക അകലം പാലിക്കലാണ് എളുപ്പത്തിൽ പകരുന്ന വൈറസ് തടയാനുള്ള ഏക മാർഗമെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. 'മാജിക് വാക്‌സിനോ തെറാപ്പിയോ ഇല്ല. ഇത് നമ്മുടെ പെരുമാറ്റങ്ങളെ ആശ്രയിച്ചിരിക്കും. അടുത്ത 30 ദിവസത്തിനുള്ളിലെ നമ്മുടെ പെരുമാറ്റമാണ് ഈ മഹാമാരിയുടെ ഗതിയെ നിർണ്ണയിക്കുന്നത്'-കൊറോണ വൈറസ് റെസ്‌പോണ്‍സ് കോര്‍ഡിനേറ്റര്‍ ഡെബോറാഹ് ബിര്‍ക്‌സ് പറഞ്ഞു.
അതേസമയം, അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 3800 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണം 1,64,359 ആയി. ന്യൂയോർക്കിൽ മാത്രം മരണസംഖ്യ 1200 കടന്നു. അരലക്ഷത്തിലേറെ പേർക്കാണ് ന്യൂയോർക്കിൽ രോഗം സ്ഥിരീകരിച്ചത്.