സെൻസെക്‌സ് 1,203 പോയിന്റും നിഫ്‌റ്റി 343 പോയിന്റും ഇടിഞ്ഞു
കൊച്ചി: പുതു സാമ്പത്തിക വർഷത്തിലെ (2020-21) ആദ്യദിനമായ ഇന്നലെ ഇന്ത്യൻ ഓഹരി സൂചികകൾ രുചിച്ചത് കനത്ത നഷ്‌ടം. വില്‌പന സമ്മർദ്ദം താങ്ങാനാവാതെ സെൻസെക്‌സ് 1,203 പോയിന്റും നിഫ്‌റ്റി 343 പോയിന്റും തകർന്നു. വ്യാപാരാന്ത്യം സെൻസെക്‌സ് 28,265ലും നിഫ്‌റ്റി 8,253ലുമാണുള്ളത്.
ഐ.ടി., ബാങ്കിംഗ് ഓഹരികളിലാണ് ഇന്നലെ വിറ്റൊഴിയൽ മഹാമഹം കൂടുതൽ കണ്ടത്. ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ടി.സി.എസ്., ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, മാരുതി സുസുക്കി, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവ നഷ്‌ടത്തിലേക്ക് വീണു. ടൈറ്റൻ, ഹീറോ മോട്ടോകോർപ്പ്, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ് എന്നിവ നേട്ടമുണ്ടാക്കി.
കൊവിഡ് 19 ബാധിതരുടെയും മരണപ്പെട്ടവരുടെയും എണ്ണം അനുദിനം കൂടുന്നതാണ് നിക്ഷേപകരെ വലയ്ക്കുന്നത്. മാർച്ചിലെ മോശം വാഹന വില്പനക്കണക്കും തിരിച്ചടിയാണ്.
₹38.75 ലക്ഷം കോടി
മാർച്ച് 31ന് സമാപിച്ച 2019-20 സമ്പദ് വർഷത്തിൽ സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് നഷ്‌ടമായത് 38.75 ലക്ഷം കോടി രൂപ. 152.24 ലക്ഷം കോടി രൂപയിൽ നിന്ന് 113.48 ലക്ഷം കോടി രൂപയിലേക്കാണ് മൂല്യം ഇടിഞ്ഞത്.
₹3.20 ലക്ഷം കോടി
ഇന്നലെ സെൻസെക്‌സിന്റെ മൂല്യത്തിലുണ്ടായ ഇടിവ്.