bank

കൊച്ചി: ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ലയനത്തിന് 2020-21 സാമ്പത്തിക വർഷത്തെ ആദ്യ ദിനമായ ഇന്ന് സാക്ഷ്യംവഹിക്കുമ്പോൾ, അരങ്ങൊരുങ്ങുന്നത് രാജ്യത്തെ ബാങ്കിംഗ് രംഗത്തെ സമൂലമായ മാറ്റത്തിന് കൂടിയാണ്. പത്തു ബാങ്കുകൾ ലയിച്ച് നാല് വലിയ ബാങ്കുകളായി മാറുന്ന നടപടിയാണ് ഇന്ന് പ്രാബല്യത്തിൽ വരുന്നത്.

ഓറിയന്റൽ ബാങ്ക് ഒഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കും. സിൻഡിക്കേറ്ര് ബാങ്ക് കനറാ ബാങ്കിലും അലഹാബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലും ലയിക്കും. ആന്ധ്രാ ബാങ്കും കോർപ്പറേഷൻ ബാങ്കും യുണിയൻ ബാങ്ക് ഒഫ് ഇന്ത്യയിലും ലയിക്കും. നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേറിയതിന് ശേഷം നടക്കുന്ന മൂന്നാമത്തെ പൊതുമേഖലാ ബാങ്ക് ലയനമാണിത്.

2017 ഏപ്രിലിൽ തിരുവനന്തപുരം ആസ്ഥാനമായുള്ള എസ്.ബി.ടി അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും മാതൃബാങ്കായ എസ്.ബി.ഐയിൽ ലയിപ്പിച്ചു. കഴിഞ്ഞ ഏപ്രിലിൽ ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവ ബാങ്ക് ഒഫ് ബറോഡയിലും ലയിച്ചു. പൊതുമേഖലാ ബാങ്കുകളുടെ എണ്ണം പത്തോ അതിൽ താഴെയോ ആയി കുറയ്ക്കുകയാണ് കേന്ദ്രത്തിന്റെ മുഖ്യ ലക്ഷ്യം. 2017 പൊതുമേഖലയിൽ 27 ബാങ്കുകൾ ഉണ്ടായിരുന്നു. ഇന്ന് ഇത് 12 ആയി ചുരുങ്ങും.

വലിയ ബാങ്കുകൾ

മെഗാ ബാങ്ക് ലയനം പൂർണമാകുമ്പോൾ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ സ്ഥാനം ബിസിനസ് മൂല്യപ്രകാരം:

(ബിസിനസ് മൂല്യം ലക്ഷം കോടി രൂപയിൽ - 2019 മാർച്ച് 31 പ്രകാരം)

ബാങ്ക് ബിസിനസ് മൂല്യം വിപണിവിഹിതം

1. സ്റ്രേറ്ര് ബാങ്ക് ഒഫ് ഇന്ത്യ 52.1 22.5%

2. പഞ്ചാബ് നാഷണൽ ബാങ്ക് 17.9 7.7%

3. ബാങ്ക് ഒഫ് ബറോഡ 16. 1 7%

4. കനറാ ബാങ്ക് 15.2 6.6%

5. യൂണിയൻ ബാങ്ക് 14.6 6.3%

6. ബാങ്ക് ഒഫ് ഇന്ത്യ 9 3.9%

7. ഇന്ത്യൻ ബാങ്ക് 8.1 3.5%

₹55,000 കോടി

കഴിഞ്ഞ ആഗസ്‌റ്രിൽ മെഗാ ബാങ്ക് ലയനം പ്രഖ്യാപിക്കുമ്പോൾ പൊതുമേഖലാ ബാങ്കുകൾക്ക് മൂലധന സഹായമായി 55,000 കോടി രൂപയും കേന്ദ്ര ധനമന്ത്രി വാഗ്‌ദാനം ചെയ്‌തിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ തുക പഞ്ചാബ് നാഷണൽ ബാങ്കിനും (₹16,000 കോടി) കുറവ് പഞ്ചാബ് ആൻഡ‌് സിന്ധ് ബാങ്കിനുമാണ് (₹700 കോടി). ഈ ബാദ്ധ്യത ആവർത്തിക്കുന്നത് ഒഴിവാക്കുകയും മെഗാ ലയനത്തിന്റെ ലക്ഷ്യമാണ്.

ജീവനക്കാരെ എങ്ങനെ ബാധിക്കും?

ലയനശേഷം ഒരു പ്രദേശത്ത് ഒന്നിലേറെ ശാഖകൾ ഉണ്ടെങ്കിൽ ആ ശാഖകളെയും തമ്മിൽ ലയിപ്പിക്കും. അല്ലെങ്കിൽ, ബാങ്കിന് സാന്നിദ്ധ്യമില്ലാത്ത മറ്രൊരിടത്തേക്ക് ഒരു ശാഖ മാറ്റും. പുനഃക്രമീകരണത്തിന് ശേഷം അധികമുള്ള ജീവനക്കാരെ സ്ഥലം മാറ്രും.

 പൊതുമേഖലാ ബാങ്കുകൾക്ക് കേരളത്തിൽ 4,059 ശാഖകളുണ്ട്. പുനഃക്രമീകരണത്തിന് ശേഷം എണ്ണം 3,800ലേക്ക് ചുരുങ്ങിയേക്കും

എസ്.എൽ.ബി.സി കൺവീനർ, ജില്ലാ ലീഡ് ബാങ്ക് സ്ഥാനം മാറും!

മെഗാ ബാങ്ക് ലയനാനന്തരം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്.എൽ.ബി.സി) കൺവീനർ സ്ഥാനങ്ങളിലും 111 ഓളം ജില്ലകളിലെ ലീഡ് ബാങ്ക് സ്ഥാനങ്ങളിലും മാറ്റമുണ്ടാകും.

ഉദാഹരണത്തിന് കർണാടകയുടെ എസ്.എൽ.ബി.സി കൺവീനർ സ്ഥാനം നിലവിൽ സിൻഡിക്കേറ്ര് ബാങ്കിനാണ്. ഇത് ഇനി കനറാ ബാങ്കിന് ലഭിക്കും. കേരളത്തിൽ കനറാ ബാങ്കാണ് കൺവീനർ. ഈ സ്ഥാനത്തിന് മാറ്റമുണ്ടാകില്ല.

ഉപഭോക്താക്കളെ എങ്ങനെ ബാധിക്കും?

 മെഗാ ലയനത്തോടെ ശാഖകളുടെ പേരിൽ മാറ്റമുണ്ടാകും. ഐ.എഫ്.എസ്.സി കോഡും മാറും. ഉദാഹരണത്തിന്, സിൻഡിക്കേറ്ര് ബാങ്ക് ശാഖകളെല്ലാം ഇന്നുമുതൽ കനറാ ബാങ്ക് ശാഖകളാണ്. സിൻഡിക്കേറ്ര് ബാങ്കിന്റെ ഇടപാടുകാരുടെ അക്കൗണ്ട് നമ്പർ, കസ്‌റ്റമർ ഐ.ഡി., ഡെബിറ്ര്/എ.ടി.എം കാർഡ്, ചെക്ക് ബുക്ക്, പാസ്ബുക്ക് എന്നിവയിലും വൈകാതെ മാറ്റം വരും.

 പലിശനിരക്കും ഫീസും: ഉദാഹരണത്തിന്, സിൻഡിക്കേറ്ര് ബാങ്ക് ഇടപാടുകാർക്ക് സ്ഥിരനിക്ഷേപത്തിന് ഇപ്പോൾ ലഭിക്കുന്ന പലിശ തന്നെ തുടർന്നും കിട്ടും. വായ്‌പകളുടെ പലിശയും മാറില്ല. എന്നാൽ, ആങ്കർ ബാങ്കായ കനറാ ബാങ്ക് പലിശ പുതുക്കുന്നതോടെ, ഈ പലിശ നിരക്കുകളിലും മാറ്റം വരും. വിവിധ സേവനങ്ങളുടെ ഫീസും ഇതുപോലെ മാറും.

 ക്രെഡിറ്ര് കാർഡ് : ഉപഭോക്താവിന് ക്രെഡിറ്ര് കാർഡ് അക്കൗണ്ടുള്ള ബാങ്ക്, മറ്രൊരു ബാങ്കിൽ ലയിച്ചെങ്കിലും, ക്രെഡിറ്ര് കാർഡിന്റെ കാലാവധി തീരുന്നതുവരെ അത് ഉപയോഗിക്കാം.