tabligue-

തിരുവനന്തപുരം: നിസാമുദ്ദിനിൽ നടന്ന തബ്‌ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്ത 60 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ പ്രത്യേക ഭയപ്പാടിന്റെ അടിസ്ഥാനമില്ലെന്നും അസഹിഷ്ണുതയോടെയുള്ള പ്രചാരണം ചിലർ അഴിച്ചുവിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രോഗകാലത്ത് വർഗീയ വിളവെടുപ്പിന് ആരും തുനിഞ്ഞിറങ്ങേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡൽഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്തവർക്ക് വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നടക്കുന്ന വർഗീയ പ്രചരണങ്ങൾക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

തബ്‌ലീഗ് സമ്മേളനത്തെക്കുറിച്ചും അതിൽ പങ്കെടുത്തവരെക്കുറിച്ചും അവരുടെ മതത്തെക്കുറിച്ചും അസഹിഷ്ണുതയോടെയുള്ള പ്രചരണം സോഷ്യൽ മീഡിയയിൽ വ്യാപകമായി നടക്കുന്നു. ഈ രോഗകാലത്ത് വർഗീയ വിളവെടുപ്പ് നടത്താൻ ആരും തുനിഞ്ഞിറങ്ങേണ്ടതില്ല. കൊറോണ വൈറസ് മതം നോക്കി ബാധിക്കുന്ന ഒന്നല്ല. അതിനാൽ നമ്മൾ എല്ലാവരും ജാഗ്രത പാലിക്കണം. ഒന്നിച്ചുനിന്ന് ജാഗ്രത പാലിക്കാനാണ് നമ്മുടെ സമൂഹം ഇതുവരെ ശ്രദ്ധിച്ചത്. അത് അങ്ങനെതന്നെ തുടരണം. ഇതിനിടെ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികൾ ഒഴിവാക്കിയ എല്ലാ വിഭാഗങ്ങളുടെയും നടപടിയെ പ്രത്യേകം അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.