-tablighi-jamaat

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന മത സമ്മേളനത്തിൽ നിസാമുദ്ദീൻ മർക്കസ് തലവനായ മൗലാന മുഹമ്മദ് സാദ് കന്ധാൽവിയുടെ വിദ്വേഷ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. കൊവിഡ് 19നുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കരുതെന്നായിരുന്നു പ്രസംഗത്തിലെ ഭാഗം. സർക്കാർ മാർഗ നിർദേശങ്ങൾ ലംഘിച്ചാണ് ഡൽഹിയിലെ മത സമ്മേളനം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.

"ഒരു മസ്ജിദിൽ ഒത്തു കൂടിയാൽ മരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?​ ഞാൻ നിങ്ങളോട് പറയട്ടെ,​ മരിക്കാൻ ഇതിലും നല്ലൊരു സ്ഥലമില്ല"-സാദ് പറയുന്നു. ഈ പ്രസംഗം നടത്തുമ്പോൾ ആയിരക്കണക്കിന് ആളുകൾ തബ്‌ലിഗ് ജമാഅത്തിലെ നിസാമുദ്ദീൻ മർക്കസിനുള്ളിൽ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു. " ഡോക്ടർ പറയുന്നതുകൊണ്ട് നിങ്ങളുടെ പ്രാർത്ഥനകൾ ഉപേക്ഷിക്കുകയോ ആളുകളെ കണ്ടുമുട്ടുന്നത് ഇല്ലാതാക്കാനുള്ള സമയമല്ലിത്. അള്ലാഹു ആണ് ഈ രോഗം നൽകിയത്. അതിനാൽത്തന്നെ ഒരു ഡോക്ടർമാർക്കോ മരുന്നിനോ നമ്മളെ രക്ഷിക്കാനാവില്ല. എല്ലാവരും പരസ്പരം കണ്ടുകഴിഞ്ഞാലോ ഇടപഴകിക്കഴിഞ്ഞാലോ അസുഖം പടരുമെന്നു നിങ്ങളെന്തിന് വിശ്വസിക്കുന്നെന്നും വോയിസ് ക്ലിപ്പില്‍ പറയുന്നു.

എല്ലാവരും പള്ളികൾക്കുള്ളിൽ ഒത്തുകൂടണം. അങ്ങനെയെങ്കിൽ അല്ലാഹു ലോകത്ത് സമാധാനം സൃഷ്ടിക്കും".-പ്രസംഗത്തിൽ വ്യക്തമാക്കുന്നു. നിസാമുദ്ദീൻ സമ്മേളനത്തിൽ 824 വിദേശികൾ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. 2361 ആളുകളെ സ്ഥലത്തു നിന്നും ഒഴിപ്പിച്ചു. ഡൽഹി സർക്കാരും പൊലീസും സമ്മേളനം നടത്തുന്ന സ്ഥലം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നു. നിസാമുദ്ദീനിലെ തബ്‌ലിഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ വിവിധ സംസ്ഥാനങ്ങൾ നടത്തുന്നത്.

രാജ്യത്തെ 19 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ നിസാമുദ്ദീനിൽ എത്തി എന്നാണ് ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചിരിക്കുന്ന വിവരം. 16 വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും അവിടെ തമ്പടിച്ചിരുന്നു. മരണപ്പെട്ടവർ ഉൾപ്പടെ ഇവിടെ ഉണ്ടായിരുന്നവരിൽ ഇതുവരെ 75 ഓളം പേർക്ക് കൊവിഡ് സ്ഥിരികരിച്ചു. ഇതിൽ അൻപതോളം പേർ തമിഴ്‌നാട്ടിൽ മടങ്ങി എത്തിയവരാണ്.