minister-

തിരുവനന്തപുരം.മദ്യാസക്തിയെത്തുടർന്ന് ആരോഗ്യപ്രശ്നമുള്ളവർക്ക് മദ്യം എത്തിക്കാനുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സർക്കാർ അംഗീകരിക്കുന്നുവെന്ന് സംസ്ഥാന എക്സൈസ് -തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു.ഈ വിഷയത്തിൽ ഇനി എന്തുചെയ്യണമെന്ന് സർക്കാർ ആലോചിച്ചു തീരുമാനിക്കും.എന്നാൽ മദ്യം കുറിച്ചുകൊടുക്കാൻ ഡോക്ടർമാരോട് സ‌ർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി ടി.പി.രാമകൃഷ്ണൻ വെളിപ്പെടുത്തി.കൗമുദി ടിവിയിലെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.-ആൽക്കഹോൾ വിത്ത്ഡ്രാവൽ സിൻഡ്രോം ഉള്ളയാളാണോ അല്ലയോ എന്നു മാത്രമാണ് ഡോക്ടർമാർ കുറിപ്പടി നൽകേണ്ടിയിരുന്നത്.അല്ലാതെ മദ്യം കുറിച്ചുകൊടുക്കകയല്ല-മന്ത്രി വ്യക്തമാക്കി.

ഇത് സംബന്ധിച്ച് സർക്കാർ സുവ്യക്തമായ ഉത്തരവാണിറക്കിയത്.അതിൽ പറയുന്നത് ഇങ്ങനെ--ഈ .എസ്.ഐ അടക്കമുള്ള പി.എച്ച്.സി-എഫ്.എച്ച്.സി,ബ്ളോക്ക് പി.എച്ച്.സി,സി..എച്ച്.സി,താലൂക്ക് ആശുപത്രികൾ,ജില്ലാ ആശുപത്രികൾ,ജനറൽ ആശുപത്രികൾ,സ്പെഷ്യാലിറ്റി ആശുപത്രികൾ,മെഡിക്കൽ കോളേജുകൾ തുടങ്ങിയ സർക്കാർ ആശുപത്രികളിൽ ആൽക്കഹോൾ വിത്ത്ഡ്രാവൽ സിൻഡ്രോവുമായി എത്തിച്ചേരുന്നവർ ഒ.പി. ടിക്കറ്റ് എടുത്ത് പരിശോധനയ്ക്ക് വിധേയമാകണം.അങ്ങനെയുള്ളവരെ പരിശോധിക്കുന്ന ഡോക്ടറുടെ പക്കൽ നിന്നും പ്രസ്തുത ആൾ ആൽക്കഹോൾ വിത്ത് ഡ്രാവൽ സിൻഡ്രോം പ്രകടിപ്പിക്കുന്നുവെന്ന് ബോധ്യപ്പെട്ട് നൽകുന്ന ഒരു രേഖ അല്ലെങ്കിൽ അഭിപ്രായ കുറിപ്പ് ഹാജരാക്കുന്നവർക്ക് നിശ്ചിത അളവിൽ മദ്യം വിതരണം ചെയ്യാം.--ഇത്രയുമാണ് ഉത്തരവിൽ പറഞ്ഞത്.ഇതിൽ ഒരിടത്തും മദ്യം കുറിച്ച് നൽകണമെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി രാമകൃഷ്ണൻ വിശദീകരിച്ചു.ഈ വിവരങ്ങൾ മനസിലാക്കാതെയാണ് ഡോക്ടർമാർ മദ്യത്തിന് കുറിപ്പടി എഴുതാൻ സർക്കാർ നിർദ്ദേശിച്ചുവെന്ന മട്ടിൽ പ്രചാരണമുണ്ടായത്.

ഒരു സാമൂഹിക പ്രശ്നമെന്ന നിലയിലാണ് ഈ വിഷയത്തെ സർക്കാർ സമീപിച്ചത്.സ്ഥിരമായി മദ്യം ഉപയോഗിച്ചിരുന്നവരിൽ ഒരു വിഭാഗത്തിന് മദ്യം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം ശാരീരികവും മാനസികവുമായ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.ഇതിന്റെ ഫലമായി ആത്മഹത്യകളും ആത്മഹത്യാ പ്രവണതകളും സംസ്ഥാനത്ത് പ്രകടമായിട്ടുമുണ്ട്.ഈ അവസ്ഥയക്ക് പരിഹാരം കാണാനാണ് ഉത്തരവാദിത്വമുള്ള സർക്കാർ എന്ന നിലയിൽ ശ്രമിച്ചത്.സമ്പൂർണ്ണ മദ്യ നിരോധനമുള്ള ഗുജറാത്തിൽപ്പോലും ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നവർക്ക് ഡോക്ടർമാരുടെ (രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് ) അനുമതിയോടെ മദ്യം നൽകി വരുന്നുണ്ട്.

മദ്യാസക്തിയുള്ളവരെ അതിൽ നിന്ന് പിന്തിരിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണമെന്ന ഉദ്ദേശത്തോടെയാണ് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ എക്സൈസ് വകുപ്പ് വിമുക്തി ആരംഭിച്ചത്.മദ്യം നൽകണമെന്ന പിടിവാശിയൊന്നും സർക്കാരിനില്ല.മദ്യനിരോധനമല്ല മദ്യവർജ്ജനമാണ് എൽ.ഡി.എഫ് സർക്കാരിന്റെ നയമെന്ന് പ്രകടന പത്രികയിൽത്തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് മന്ത്രി പറഞ്ഞു. മദ്യസക്തിയുള്ളവരിൽ കുറേയധികം പേർ വിമുക്തിയിലെത്തുന്നുണ്ട്.അവിടെ വരുന്നവരുടെ എണ്ണം കൂടിയിട്ടുമുണ്ട്. മദ്യാസക്തിയെത്തുടർന്ന് ചികിത്സ തേടി വരുന്നവർക്കായി സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കൂടുതൽ കിടക്കകളും ഒരുക്കിയിട്ടുണ്ട്.കടുത്ത വിത്ത് ഡ്രാവൽ ലക്ഷണവും മാനസിക പ്രശ്നവുമുള്ളവർക്കാണ് മദ്യം നൽകാൻ ഉദ്ദേശിച്ചത്.തുറന്നു പ്രവർത്തിച്ച വേളയിലും ബാറുകളുടെയും ബെവ്കോ ഒൗട്ട് ലെറ്റുകളുടെയും പ്രവർത്തനസമയം ക്രമീകരിച്ചിരുന്നു.ബാറുകൾ അടച്ചപ്പോഴും ഒൗട്ട്ലെറ്റുകൾ തുറന്ന് വച്ചത് ഒരു സാമൂഹിക വിഷയമെന്ന നിലയിൽ ഇതിനെ സമീപിച്ചതുകൊണ്ടാണ്.

കേന്ദ്ര സർക്കാർ മൂന്നാഴ്ചത്തെ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാലാണ് ബെവ്കോയും അടച്ചത്.അല്ലാതെ വിമർശനം ഭയന്നല്ല.സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത കോടതി നടപടി തിരിച്ചടിയായി കാണുന്നില്ലെന്നും മന്ത്രി രാമകൃഷ്ണൻ വ്യക്തമാക്കി.മദ്യാസക്തിയെത്തുടർന്ന് വിത്ത്ഡ്രാവൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുടെ കാര്യത്തിൽ എന്താണ് പോംവഴിയെന്ന് സർക്കാർ ആലോചിക്കും. കൊവിഡ് -19 നെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാർ മുന്നോട്ടു വച്ചിട്ടുള്ള നിർദ്ദേശങ്ങൾ ജനങ്ങൾ പാലിച്ചാൽ എത്രയും വേഗം കൊറോണ വൈറസ് വ്യാപനത്തെ അതിജീവിക്കാൻ നമ്മൾക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.