kaumudy-news-headlines

1. ഇടുക്കിയില്‍ കൊവിഡ് രോഗം കുടുംബ വ്യാപനത്തിലേക്ക്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ചെറുതോണി സ്വദേശിയായ തയ്യല്‍ കടക്കാരന്റേയും ബൈസണ്‍വാലിയിലെ അദ്ധ്യാപികയുടേയും കുടുംബാംഗങ്ങള്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതു വരെ 10 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് രോഗികളുടെ കുടുംബാംഗങ്ങളിലേക്കും രോഗം പകരുന്നതില്‍ ആശങ്കയില്‍ ആണ് ആരോഗ്യവകുപ്പ് . പൊതു പ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ച ഉടന്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കി ഇരുന്നു. ഇവരുമായി ഇടപഴകിയ ഇരുനൂറോളം ആളുകളെ ക്വറന്റീനില്‍ പ്രവേശിപ്പിച്ച് ഇട്ടുണ്ട്. നിസ്സാമുദീനില്‍ മത സമ്മേളനം കഴിഞ്ഞു മടങ്ങിയ തൊടുപുഴ കുമ്മംകല്ല് സ്വദേശിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം, പോതു പ്രവര്‍ത്തകന്റെ സ്രവ പരിശോധനാ ഫലം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു ലഭിച്ചിട്ടില്ല. ഇതു ലഭിക്കാതെ വീട്ടിലേക്കു മടങ്ങാന്‍ കഴിയില്ലെന്നു ആരോഗ്യ വകുപ്പ് അറിയിച്ചു.


2. ഇടുക്കി ജില്ലയില്‍ 5 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരാളൊഴികെ മറ്റുള്ളവര്‍ എല്ലാം ഇടുക്കി സ്വദേശികള്‍ ആണ്. മുന്‍പ് രോഗം സ്ഥിരീകരിച്ച പൊതു പ്രവര്‍ത്തകന്റെ സുഹൃത്തായ തയ്യല്‍ കടക്കാരന്റെ 70 വയസ്സുള്ള അമ്മ, 35കാരിയായ ഭാര്യ, 10 വയസ്സുള്ള മകന്‍ എന്നിവര്‍ക്കും ബൈസന്‍വാലിയിലെ അദ്ധ്യാപികയുടെ ഏഴ് വയസുള്ള മകന്‍ എന്നിവര്‍ക്കാണ് രോഗം കണ്ടെത്തിയത്. ചെറുതോണിയിലെ കൊവിഡ് ബാധിതനായ പൊതു പ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരാണ് ഇവര്‍. എന്നാല്‍ ബൈസണ്‍ വാലിയിലെ അധ്യാപികയുടെ ഭര്‍ത്താവിന്റെയും രണ്ടാമത്തെ കുട്ടിയുടെയും ഫലം നെഗറ്റീവ് ആണ്. ചെറുതോണിയിലെ തയ്യല്‍ കടക്കാരന്റെ മറ്റൊരു മകന്റെയും ഫലം നെഗറ്റീവ് ആണ്.
3.കൊവിഡ് നിരീക്ഷണം ലംഘിച്ച് മുങ്ങിയ കൊല്ലം മുന്‍ സബ് കളക്ടര്‍ അനുപം മിശ്രയുടെ ഗണ്‍മാനും ഡ്രൈവര്‍ക്കും സസ്‌പെന്‍ഷന്‍. നിരീക്ഷണത്തില്‍ കഴിയാനുള്ള നിര്‍ദ്ദേശം പാലിച്ചില്ല എന്ന് കണ്ട് എത്തിയതിനെ തുടര്‍ന്ന് ആണ് സസ്‌പെന്‍ഷന്‍. ആറ് മാസത്തേക്ക് ആണ് സസ്‌പെന്‍ഷന്‍. രണ്ട് പേര്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. ഐസൊലേഷന്‍ നിര്‍ദ്ദേശം ലംഘിച്ചതിന് അനുപം മിശ്രക്കെതിരെ നേരത്തെ കേസെടുക്കുകയും സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. കൊല്ലം വെസ്റ്റ് പൊലീസാണ് അനുപം മിശ്രക്കെതിരെ കേസെടുത്തത്. സബ് കളക്ടറുടെ ഗുരുതര അച്ചടക്ക ലംഘനത്തെക്കുറിച്ച് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ ആണ് അനുപം മിശ്രയെ സസ്‌പെന്റ് ചെയ്തത്. അതേസമയം, വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കാന്‍ പറഞ്ഞപ്പോള്‍ സ്വന്തം വീട്ടില്‍ പോകാന്‍ പറഞ്ഞത് ആണെന്നു കരുതിയാണ് താന്‍ കേരളം വിട്ടത് എന്നായിരുന്നു അനുപം മിശ്ര നല്‍കിയ വിശദീകരണം.
4. കൊവിഡ് 19 രോഗത്തോട് പോരാട്ടം തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക് ഡൗണിനോട് സഹകരിച്ചതിന് നന്ദി. എല്ലാവരും അച്ചടക്കത്തോടെ പെരുമാറി. ആരും ഒറ്റയ്ക്കല്ല, കഷ്ടപ്പാട് എപ്പോള്‍ തീരുമെന്ന് നിങ്ങള്‍ ആശങ്കപ്പെടുന്നു. 130 കോടി പേര്‍ നിങ്ങള്‍ക്കൊപ്പമുണ്ട് എന്നും പ്രധാനമന്ത്രി. ജനത കര്‍ഫ്യൂ വിജയം. പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കി. സാമൂഹിക അകലം ഒരു കാരണ വശാലും ലംഘിക്കരുെതന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ഏപ്രില്‍ അഞ്ച് വെളിച്ചമാകണം. രാത്രി ഒമ്പതു മണിക്ക് ഒന്‍പത് മിനിറ്റ് വീടിനു മുന്നില്‍ ദീപം തെളിയിക്കണം. ടോര്‍ച്ചോ മൊബൈല്‍ വെളിച്ചമോ ഉപയോഗിക്കാം, വീട്ടിലെ ലൈറ്റ് അണയ്ക്കണം. കൊവിഡ് എന്ന ഇരുട്ടിനെ അകറ്റണം, ആരും ഒറ്റയ്ക്കല്ലെന്ന് തെളിയിക്കണം. ആരും ഇതിനായി കൂട്ടം കൂടരുത്, തെരുവിലും ഇറങ്ങരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
5.ലോകത്തെ ഏറ്റവും വലിയ ചേരികളില്‍ ഒന്നായ മുംബയിലെ ധാരാവിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 35 കാരനായ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം താമസിക്കുന്ന കെട്ടിടം സീല്‍ ചെയ്തു. ഇതോടെ മൂന്നാമത്തെ ആള്‍ക്കാണ് ധാരാവിയില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. നേരത്തെ, ഒരാള്‍ കൊവിഡ് ബാധിച്ച് മരിക്കുകയും മറ്റൊരാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ കടുത്ത ആശങ്കയിലാണ് ആരോഗ്യവകുപ്പ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശത്ത് കൊവിഡ് രോഗം പടര്‍ന്നാല്‍ സ്ഥിതി അതീവ ഗുരുതരമാവും.
6. മുംബയ് സെന്‍ട്രല്‍, പരേല്‍, ഖാഡ്കൂപ്പര്‍, വകോല എന്നിവടങ്ങളിലെ ചേരികളില്‍ നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു എങ്കിലും ധാരാവിയില്‍ രോഗം എത്താതിരിക്കാനുള്ള കരുതലിലായിരുന്നു ആരോഗ്യ വകുപ്പ്. രണ്ട് ചതുരശ്രകിലോമീറ്റര്‍ സ്ഥലത്ത് താമസിക്കുന്നത് 10ലക്ഷത്തിലധികം പേരാണ്. ഇടങ്ങിയ ഗലികളില്‍ രോഗവ്യാപനത്തിന് എല്ലാ സാധ്യതയുമുണ്ട്. അതിനിടെ, കൊവിഡ് 19നെ നേരിടാന്‍ ഇന്ത്യക്ക് ലോകബാങ്കിന്റെ 100 കോടി ഡോളറിന്റെ അടിയന്തര സാമ്പത്തിക സഹായം. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്ന സാഹചര്യത്തിലാണ് ഇന്ത്യക്കുള്ള സാമ്പത്തിക സഹായത്തിന് ലോകബാങ്ക് അനുമതി നല്‍കിയത്.
7. ലോക രാജ്യങ്ങള്‍ക്കുള്ള 1.9 ബില്ല്യണ്‍ ഡോളറിന്റെ ആദ്യഘട്ട സാമ്പത്തിക സഹായമാണ് ലോകബാങ്ക് തുടങ്ങിയത്. 25 രാജ്യങ്ങളെയാണ് ലോകബാങ്ക് സഹായിക്കുക. 40 രാജ്യങ്ങള്‍ക്കുള്ള സഹായത്തിന്റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുക ആണ്. പാകിസ്ഥാന് 20 കോടി രണ്ട് കോടി ഡോളര്‍, അഫ്ഗാന് 10, ശ്രീലങ്ക 12.8, മാല്‍ഡിവ്സ് 7 കോടി ഡോളര്‍ എന്നിങ്ങനെയും സാമ്പത്തിക സഹായം നല്‍കി. വരുന്ന 15 ദിവസങ്ങളില്‍ 160 ബില്ല്യണ്‍ ഡോളര്‍ സഹായം നല്‍കുമെന്നും ലോകബാങ്ക് അറിയിച്ചു. കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം മറികടക്കാനാണ് ലോകബാങ്ക് അടുത്ത ഘട്ടത്തില്‍ സഹായിക്കുക.