തിരുവനന്തപുരം: ലോക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ മൂലം കടുത്ത ദുരിതത്തിലായ അനാഥാലയങ്ങളെ സംരക്ഷിക്കാൻ അടിയന്തരശ്രദ്ധ ചെലുത്തണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി.
എല്ലാവർക്കും സൗജന്യമായി അരിയും ഗോതമ്പും നൽകാനുള്ള തീരുമാനം അനാഥാലയങ്ങളിലെ അന്തേവാസികൾക്കും ബാധകമാക്കണം. നിയന്ത്രണങ്ങളുടെ സമയപരിധി കഴിഞ്ഞാലും അനാഥാലയങ്ങൾക്ക് സൗജന്യമായോ അല്ലെങ്കിൽ ഒരു രൂപ നിരക്കിലോ അരിയും ഗോതമ്പും നല്കുന്ന കാര്യം മുഖ്യമന്ത്രി പ്രത്യേകം പരിഗണിക്കണം. സർക്കാർ ഗ്രാന്റ് അനുവദിച്ചിട്ടുള്ള എല്ലാ സ്ഥാപനങ്ങൾക്കും കുടിശ്ശിക സഹിതം എത്രയും വേഗം നല്കണം. പുതിയവയുടെ അംഗീകാരത്തിന് ഓർഫനേജ് കൺട്രോൾ ബോർഡിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിട്ടുള്ള അപേക്ഷകൾ മാസങ്ങളായി തീരുമാനമാകാതെ കിടക്കുകയാണ്.
ഓർഫനേജ് കൺട്രോൾ ബോർഡിലേക്ക് 2019 ഒക്‌ടോബർ 19ന് തിരഞ്ഞെടുപ്പ് നടത്തി 5 അംഗങ്ങളെ തിരഞ്ഞെടുത്തിട്ടുള്ളതാണ്. സർക്കാർ പ്രതിനിധികളായി 5 പേരെ നോമിനേറ്റ് ചെയ്യണം. എം.എൽ.എ.മാരുടെ 3 പ്രതിനിധികളെയും എം.പി.മാരുടെ ഒരു പ്രതിനിധിയെയും ചേർത്ത് ഓർഫനേജ് കൺട്രോൾ ബോർഡ് എത്രയും വേഗം രൂപീകരിച്ച് പ്രവർത്തനമാരംഭിക്കണം.
സർക്കാരിന്റെ സഹായവും സന്നദ്ധ സംഘടനകളുടെയും ഉദാരമതികളായ വ്യക്തികളുടെയും സംഭാവനയും കൊണ്ട് മാത്രം നടുന്നുപോകുന്ന രണ്ടായിരത്തോളം സ്ഥാപനങ്ങളാണ് ഓർഫനേജ് കൺട്രോൾ ബോർഡിന് കീഴിലുള്ളത്. ലോക്ഡൗണിന് ശേഷം വ്യക്തികളുടെയും സംഘടനകളുടെയും സഹായവും സാന്നിദ്ധ്യവും അനാഥാലയങ്ങൾക്കില്ലാതായി. സർക്കാർ ഗ്രാന്റും കിട്ടുന്നില്ല. ബി.പി.എൽ, എ.പി.എൽ വ്യത്യാസമില്ലാതെ എല്ലാവർക്കും സൗജന്യ അരി ലഭിക്കുമ്പോഴും അനാഥാലയങ്ങൾ കിലോയ്ക്ക് യഥാക്രമം 5.65 രൂപയും 4.15 രൂപയുമാണ് അരിക്കും ഗോതമ്പിനും നൽകുന്നത്. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കിലോയ്ക്ക് 1 രൂപ നിരക്കിലാണ് അനാഥാലയങ്ങൾക്ക് അരിയും ഗോതമ്പും നല്കിയിരുന്നതെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.