ന്യൂഡൽഹി:ലോകത്താകെ മരണം അരലക്ഷവും രോഗികളുടെ എണ്ണം പത്ത് ലക്ഷവും കവിഞ്ഞ് കൊവിഡ് -19 കൂട്ടസംഹാരം തുടരുമ്പോൾ, ഒരാഴ്ചയ്‌ക്കുള്ളിൽ രോഗികളുടെ എണ്ണം ഇരട്ടിയായ ഇന്ത്യയിൽ മരണം 79 ആയി. മൊത്തം രോഗികളുടെ എണ്ണം 2600 കടന്നു.
ലോക്ക് ഡൗണിൽ കുടുങ്ങിയ ഇന്ത്യൻ ജനതയ്ക്ക് ആത്മവിശ്വാസം പകരാൻ നാളെ രാത്രി 9 മണിക്ക് രാജ്യമെമ്പാടും വീടുകളിൽ ഒൻപത് മിനിറ്റ് ദീപങ്ങൾ തെളിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌തു.
തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട കൂടുതൽ മരണങ്ങളും രോഗബാധയും ഇന്നലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തു.
ഏഴ് ജില്ലകളിൽ കൊവിഡ് ബാധ ഗുരുതരമായ കേരളത്തിൽ ഇന്നലെ ഒൻപത് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.
അതേസമയം ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള കൊവിഡ് രോഗിയായ തോമസ് എബ്രഹാമും (93), ഭാര്യ മറിയാമ്മയും (88) രോഗം ഭേദമായി ഇന്നലെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത് വലിയ ആശ്വാസമായി.
പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ അതിവേഗ രോഗനിർണയത്തിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്നുമുതൽ ആരംഭിക്കും. നിലവിലുള്ള ടെസ്റ്റിന്റെ ഫലം അറിയാൻ ഏഴ് മണിക്കൂർ വരെ എടുക്കുമ്പോൾ റാപ്പിഡ് ടെസ്റ്റിന്റെ ഫലം രണ്ട് മണിക്കൂറിനുള്ളിൽ അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
റാപ്പിഡ് ടെസ്റ്റിനുള്ള ആയിരം കിറ്റുകൾ എത്തിയിട്ടുണ്ട്. ശശിതരൂർ എം.പിയുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 3000 കിറ്റുകളുടെ ആദ്യ ബാച്ചാണ് എത്തിയത്. ബാക്കി നാളെ എത്തും.
ഇന്ത്യയിൽ രോഗം അതിവേഗം പടരുന്ന തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം ഇന്നലെ 411 ആയി വർദ്ധിച്ചു.
ഇന്നലെ മാത്രം 6095 പേരാണ് കൊവിഡ് മൂലം ലോകത്താകെ മരിച്ചത്. ഇതിൽ 2,200 പേരും അമേരിക്കയിലെ ന്യൂയോർക്ക് സ്വദേശികളാണ്. ലോകത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള അമേരിക്ക മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഒരുലക്ഷത്തിലേറെ ബോഡി ബാഗുകളാണ് ചില ഏജൻസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസിഡന്റ് ട്രംപിന്റെ സ്രവപരിശോധന രണ്ടാംതവണയും നെഗറ്റീവാണ്.
സ്പെയിനിൽ ഒറ്റ ദിവസം 940 പേർ മരിച്ചതോടെ മരണസംഖ്യ 10,348 ആയി. ഇറാനിൽ മരണം 3,000 കവിഞ്ഞു. കൊവിഡിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കാൻ ഐക്യരാഷ്‌ട്ര പൊതുസഭ വ്യാഴാഴ്ച പ്രമേയം പാസാക്കി. ഇന്ത്യ ഉൾപ്പെടെ 188 രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്.