raj-tackeray-

മുംബയ് : കൊവിഡ് 19 സംശയത്തെത്തുടർന്ന് നിരീക്ഷണത്തിലിരിക്കെ ആരോഗ്യ പ്രവർത്തകരോട് മോശമായി പെരുമാറിയ തബ്‌ലീഗ് ജമാഅത്ത് പ്രവർത്തകരെ വെടിവച്ച് കൊല്ലണമെന്ന് എം.എൻ.എസ് നേതാവ് രാജ് താക്കറെ. ഇത്തരക്കാർക്ക് ചികിത്സ നല്‍കുന്നതിന്റെ ആവശ്യമെന്താണ്. പ്രത്യേക വിഭാഗത്തെ സൃഷ്ടിക്കാനാണ് അവരുടെ ശ്രമങ്ങൾ. അവരുടെ ചികിത്സ നിറുത്തിവയ്ക്കണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു.

കൊവിഡിനെ തുടർന്നുള്ള സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത്. ഇത് ശരിയായ സമീപനമല്ല. സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കുമ്പോഴാണ് പൊലീസുകാരേയും ആരോഗ്യ പ്രവർത്തകരേയും ആക്രമിക്കുന്ന സംഭവങ്ങളുണ്ടാകുന്നത്.

രാജ്യത്തേക്കാളും വലുത് മതമാണെന്ന് കരുതുന്ന ഒരു വിഭാഗത്തെ വളർത്താനാണ് തബ്‌ലീഗുകാരുടെ ശ്രമം. അവരുടേത് ഗൂഡാലോചനയാണ്. നിയന്ത്രണം മറികടന്നാണ് നിസാമുദ്ദീനിൽ യോഗം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗാസിയാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ നഴ്‌സുമാരോട് മോശമായി പെരുമാറിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇവർക്കെതിരെ ഉത്തർ പ്രദേശ് സർക്കാർ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തിരുന്നു.

നിസാമുദ്ദീൻ മാതൃകയിൽ വസായിൽ കഴിഞ്ഞമാസം തബ്‌ലീഗ് പ്രവർത്തകർ ഒത്തുചേരാൻ തീരുമാനിച്ചിരുന്നെങ്കിലും അതിന് അനുമതി നല്‍കാത്ത മഹാരാഷ്ട്ര സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും രാജ് താക്കറെ പറയുന്നു. മതങ്ങളെ കുറ്റപ്പെടുത്താനുള്ള സമയമല്ലിത്. മുസ്ലിം സമുദായത്തിലെ ഒരു വിഭാഗമാണ് ഇത്തരത്തിൽ പെരുമാറുന്നത്. ലോക്ക് ഡൗൺ ദിവസങ്ങൾ മാത്രമേ ഉണ്ടാകൂ എന്ന് ഓര്‍മിക്കണം. അതിന് ശേഷവും തങ്ങൾ ഇവിടെയുണ്ടാകുമെന്നും രാജ് താക്കറെ പറഞ്ഞു. അച്ചടക്കം പാലിച്ചില്ലെങ്കിൽ ലോക്ക് ഡൗൺ ഇനിയും നീട്ടേണ്ടി വരും. അങ്ങനെചെയ്താൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും രാജ് താക്കറെ പറഞ്ഞു.