kaumudy-news-headlines

1. പത്തനംതിട്ട ജില്ലയില്‍ നടത്തിയ കൊവിഡ് 19 പരിശോധനയില്‍ 90 പേരുടെ ഫലങ്ങള്‍ കൂടി നെഗറ്റീവ്. ഡല്‍ഹിയിലെ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പേരുടെ ഫലങ്ങളും നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു . ഇനി 95 ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട് . പത്തനംതിട്ടയില്‍ ഇന്നലെ പുറത്തുവന്ന 75 പേരുടെ പരിശോധനാഫലവും നെഗറ്റീവായിരുന്നു. ഇതില്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെ ഉള്ളവരുടെ ഫലമാണ് പുറത്തുവന്നത് . ജില്ലയില്‍ നിന്ന് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തത് 25 പേരായിരുന്നു. ഇതില്‍ രണ്ടുപേരൊഴികെ ബാക്കിയെല്ലാവരും തിരികെ എത്തി.


2. രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം ആകുമ്പോഴും രോഗികളുടെ എണ്ണം 3000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട ഔദ്യോഗിക കണക്ക് അനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലുള്ള രോഗികളുടെ എണ്ണം 3074 ആണ്. ഇന്നലെ മാത്രം അഞ്ഞൂറോളം പുതിയ കൊവിഡ് ബാധിതരാണ് രാജ്യത്ത് ഉണ്ടായത്. സ്ഥിതി അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന വിലയിരുത്തലും ആരോഗ്യ മന്ത്രാലയം പങ്കുവക്കുന്നുണ്ട്. കൊവിഡില്‍ രാജ്യത്ത് മരണവും 79 ആയി ഉയര്‍ന്നിട്ടുണ്ട്. 3030 പേര്‍ ആണ് ചികിത്സയില്‍ ഉള്ളത്. 267 പേര്‍ക്ക് ഭേദമായി. ആകെ രോഗബാധിതരുടെ എണ്ണം 3374 ആണ്. കൊവിഡ് 19 വ്യാപിക്കുന്നതിനെ തുടര്‍ന്ന് ഡല്‍ഹി ആര്‍.കെ പുരത്തെ ചേരി അടച്ചു. സൗത്ത് മോത്തി ബാഗിന് സമീപമുള്ള ജെ.ജെ കോളനിയാണ് അടച്ചത്. ഇവിടെ താമസിക്കുന്ന എയിംസ് ട്രോമാ കെയറിലെ ശുചീകരണ തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതോടെ ആണ് നടപടി.
3. കൊവിഡ് രോഗ വ്യാപനത്തിന്റെ സ്ഥിതി വിലയിരുത്തിയാകും ലോക്ക് ഡൗണില്‍ തുടര്‍ തീരുമാനം ഉണ്ടാകുക. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിശദമായ വിലയിരുത്തല്‍ യോഗങ്ങളും വരും ദിവസങ്ങളില്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട് ഏപ്രില്‍ പത്ത് വരെ ഉള്ള രോഗവ്യാപന സാഹചര്യം വിലയിരുത്തി ലോക്ക് ഡൗണിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് വിവരം. കേന്ദ്ര മന്ത്രിമാരുടെ പ്രത്യേക യോഗം പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്തിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ആരോഗ്യ രംഗത്തെ വിദഗ്ധരും അടങ്ങുന്ന മറ്റൊരു യോഗവും വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ലോക്ക് ഡൗണ്‍ തുടരുന്നു എങ്കില്‍ അതെങ്ങനെ ഇളവ് വരുത്തിയാല്‍ രോഗ വ്യാപനം തടയാന്‍ എന്തൊക്കെ മുന്‍കരുതലും മുന്നൊരുക്കങ്ങളും നടത്തണം തുടങ്ങി വിശദമായ ചര്‍ച്ചയാണ് നടക്കാനിരിക്കുന്നത്
4. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം ഇന്ന് രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിട്ട് ലൈറ്റുകള്‍ അണക്കുമ്പോള്‍ രാജ്യത്ത് വൈദ്യുത ശൃംഖലക്ക് തകരാര്‍ സംഭവിക്കാത് ഇരിക്കാന്‍ മുന്‍കരുതല്‍ നടപടികളുമായി വിവിധ സംസ്ഥാന സര്‍ക്കാരുകള്‍. ഒമ്പത് മിനിട്ട് ഒരുമിച്ച് ലൈറ്റുകള്‍ അണക്കുമ്പോള്‍ ഉണ്ടാകുന്ന വൈദ്യുതി വ്യതിയാനം വിതരണ ശൃംഖലയെ തകരാറിലാക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കേരളം ഉള്‍പ്പടെയുളള ചില സംസ്ഥാനങ്ങള്‍ രാത്രി എട്ട് മണി മുതല്‍ ഭാഗികമായി ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയേക്കും. ഇതിനുള്ള കൂടി ആലോചനകള്‍ ആരംഭിച്ചു. എന്നാല്‍ പെട്ടന്നുള്ള വൈദ്യുത വ്യതിയാനങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കരുത്ത് രാജ്യത്തെ വൈദ്യുത ശൃംഖലയ്ക്ക് ഉണ്ടെന്നാണ് കേന്ദ്ര ഈര്‍ജ മന്ത്രാലയം പറയുന്നത്. വീടുകളിലെ ലൈറ്റ് മാത്രം അണക്കാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഫ്രിഡ്ജ്, എ.സി ഉള്‍പ്പടെയുള്ളവ ഓഫാക്കേണ്ട കാര്യമില്ല. പൊലീസ് സ്റ്റേഷന്‍, ആശുപത്രി, ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയ അവശ്യസേവന മേഖലകളിലും ലൈറ്റ് അണക്കേണ്ടതില്ലെന്ന് കേന്ദ്രം ഇന്നലെ പറഞ്ഞിരുന്നു.
5.കോവിഡ് ബാധിച്ച് അമേരിക്കയിലും സൗദിയിലും മലയാളികള്‍ മരിച്ചു. തൊടുപുഴ മുട്ടം സ്വദേശി തങ്കച്ചന്‍ ഏഞ്ചനാട്ട് ന്യൂയോര്‍ക്കില്‍ മരിച്ചു. തിരൂരങ്ങാടി ചെമ്മാട് നടമ്മല്‍ പുതിയകത്ത് സഫ് വാന്‍ ആണ് സൗദിയില്‍ മരിച്ചത്. കഴിഞ്ഞ നാലു ദിവസമായി കടുത്ത പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജിദ്ദയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. ഇന്നലെ രാത്രി 9.30നാണ് മരിച്ചത്. ഇയാളുടെ ഭാര്യയും കോവിഡ് ലക്ഷണങ്ങളോടെ സൗദിയില്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ 10 വര്‍ഷങ്ങളായി സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്യുക ആയിരുന്നു സഫ് വാന്‍. അമേരിക്കയില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം മൂന്നായി.
6. കൊവിഡ്19 മഹാമാരിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ലോകം. ചൈനയില്‍ നിന്ന് പടര്‍ന്ന കൊറോണ വൈറസ് ലോകത്ത് 206 രാജ്യങ്ങളിലായി 12 ലക്ഷത്തിലേറെ ആളുകളെ പിടികൂടി. ലോകത്താകെ 64,691 പേരാണ് മരിച്ചത്. രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയാണ്. ലോകത്ത് ആകെയുള്ള രോഗികളില്‍ നാലിലൊന്നും അമേരിക്കയിലാണ്. രണ്ടാമത് സ്‌പെയിനാണ്. തൊട്ടുപിന്നാലെ ഇറ്റലിയുമുണ്ട്. മരണസംഖ്യയില്‍ ഇറ്റലി തന്നെയാണ് മുന്നില്‍. ഇറ്റലിയില്‍ രോഗവ്യാപനം കുറഞ്ഞു തുടങ്ങുന്നതായുള്ള സൂചനകളുണ്ട്. ഇനി ഭയക്കേണ്ടത് ബ്രിട്ടനും അമേരിക്കയും ആണെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.