kaumudy-news-headlines

1. രാജ്യത്ത് കൊവിഡ് പ്രതിരോധത്തില്‍ ആശങ്ക വര്‍ധിപ്പിച്ച് മുംബയ് സെന്‍ട്രലിലെ ആശുപത്രിയില്‍ 46 മലയാളി നഴ്സുമാര്‍ക്ക് കൊവിഡ് 19. ഇതില്‍ ഒരു മലയാളി നഴ്സിന്റെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. 150 സഹ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. ക്വാറന്റീനില്‍ ഉള്ളവരെ കൊണ്ട് ജോലി ചെയ്യിക്കുന്നത് ആയി ആക്ഷേപം. ആദ്യ രോഗിയെ ചികില്‍സിച്ചപ്പോഴുള്ള അനാസ്ഥയാണ് രോഗം പടരാന്‍ കാരണം എന്നാണ് വിവരം. രാജ്യത്ത് കൊവിഡ് മരണം 109 ആയി ഉയര്‍ന്നിരിക്കുക ആണ്. രോഗികളുടെ എണ്ണം 400 കടന്നു. 24 മണിക്കൂറിനിടെ 32 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, സിക്കിം സംസ്ഥാനങ്ങളില്‍ രോഗികളില്ല. ലക്ഷദ്വീപ്, ദാമന്‍ ആന്‍ഡ് ദിയു എന്നിവിടങ്ങളിലും വൈറസ് ബാധിതരില്ല.


2. കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നൊരുക്കം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് ചികില്‍സാ വസ്തുക്കളുടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഉല്‍പാദകര്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത രണ്ടു മാസത്തേക്ക് 2.7 കോടി എന്‍ 95 മാസ്‌കുകള്‍ കരുതണം. 16 ലക്ഷം പരിശോധനാ കിറ്റുകള്‍, അന്‍പതിനായിരം വെന്റിലേറ്ററുകള്‍ എന്നിവ ഒരുക്കാനും നിര്‍ദേശം നല്‍കി. അതിനിടെ ഡല്‍ഹി എന്‍.ഡി.എംസിയുടെ ചരക്പാലികയിലെ ആശുപത്രി അടച്ചു. ശുചീകരണ തൊഴിലാളിക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി അടച്ചത്. ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരെയും നിരീക്ഷണത്തില്‍ ആക്കി.
3.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണിനു ശേഷവും കേരളത്തിലെ ഏഴ് ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടര്‍ന്നേക്കും എന്ന് റിപ്പോര്‍ട്ട്. കാസര്‍കോട്,കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം, തുശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകള്‍ക്കാണ് ലോക്ക് ഡൗണിന് ശേഷവും നിയന്ത്രണങ്ങള്‍ തുടരുക എന്നാണ് സൂചന. ഈ ജില്ലകളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് നിയന്ത്രണങ്ങള്‍ തുടരുക. ഏപ്രില്‍ 14നാണ് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്. രാജ്യത്തെ 82 ശതമാനത്തിലധികം രോഗികളുള്ള 62 ജില്ലകള്‍ അടച്ചിടാനാണ് തീരുമാനം. ഈ ജില്ലകളെയാണ് ഹോട്ട്സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലോക്ക് ഡൗണ്‍ ആരംഭിച്ചതിന് ശേഷവും ഇവിടെ നിന്നുള്ള പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആണ് നിയന്ത്രണങ്ങള്‍ കര്‍ക്കശം ആക്കുന്നത്. ഇന്ത്യയില്‍ മൊത്തം 274 ജില്ലകളിലാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കേന്ദ്ര മന്ത്രിസഭയുടെ സമ്പൂര്‍ണ യോഗം ഇന്ന് ഉച്ചയ്ക്ക് ചേരുന്നുണ്ട്. ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിച്ച ജില്ലകള്‍ സീല്‍ ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഈ യോഗത്തില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
4. അമേരിക്കയില്‍ കൊവിഡ് വ്യാപനം പാരമ്യത്തിലേക്ക് എത്തുന്നു. ഇന്നലെയും മരണ സംഖ്യ ആയിരത്തിന് മുകളിലാണ്. അടുത്ത രണ്ടാഴ്ച ഏറെ നിര്‍ണായകം ആണെന്നും സാമൂഹ്യ അകലം പാലിക്കാന്‍ എല്ലാവരും തയാറാകണം എന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇനിയും ഒട്ടേറെ മരണങ്ങള്‍ രാജ്യത്ത് ഉണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. ലോകത്ത് കോവിഡ് ബാധിതുടെ എണ്ണം അനുനിമിഷം വര്‍ധിക്കുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വൈറസ് ബാധയേ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 69,424 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ ആഗോള തലത്തില്‍ 4,734 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ലോകത്താകമാനം 71,000ലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
5. അമേരിക്കയാണ് രോഗബാധയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ന്യൂജഴ്സില്‍ 37,505 പേര്‍ക്കും രോഗം ബാധിച്ചു. ലോക വ്യാപകമായി 12,72,860 പേര്‍ക്കാണ് കൊവിഡ് മഹാമാരി ബാധിച്ചിട്ടുള്ളത്. 2,62,217 പേര്‍ക്ക് മാത്രമാണ് ലോകത്ത് ഇതുവരെ വൈറസില്‍ നിന്ന് മുക്തി നേടാനായത്. സ്‌പെയിനിലും, ഇറ്റലിയിലും, ബ്രിട്ടനിലും, ഫ്രാന്‍സിലുമെല്ലാം മരണ സംഖ്യയും വൈറസ് ബാധിതരുടെ എണ്ണവും അനിയന്ത്രിതമായി ഉയരുകയാണ്. സ്‌പെയിനില്‍ 1,31,646 പേരിലാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതില്‍ 12,641 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 694 പേരാണ് ഇവിടെ 24 മണിക്കൂറിനിടെ മരണത്തിനു കീഴടങ്ങിയത്. 5,478 പേര്‍ക്കാണ് ഏറ്റവും പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്
6. കൊവിഡ് ബാധിതരുടെ എണ്ണം ബ്രിട്ടനില്‍ വന്‍തോതില്‍ വര്‍ധിക്കുന്നതിനിടെ രാജ്യത്തെ അഭിസംബോധന ചെയ്ത് എലിസബത്ത് രാജ്ഞി. കോവിഡ് പോരാട്ടം ജയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച രാജ്ഞി ആത്മ വിശ്വാസത്തോടെ ഈ പ്രതിസന്ധിയെ തരണം ചെയ്യേണ്ടതുണ്ടെന്നും ഓര്‍മിപ്പിച്ചു. ടെലിവിഷനിലൂടെയാണ് രാജ്ഞി രാജ്യത്തെ അഭിസംബോധന ചെയ്തത്. കൊട്ടാരത്തിലെ ജീവനക്കാരനും ചാള്‍സ് രാജകുമാരനും കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ വിന്‍സര്‍ കൊട്ടാരത്തിലാണ് എലിസബത്ത് രാജ്ഞി ഇപ്പോഴുള്ളത്.
7. പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ പുലര്‍ച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. 84 വയസായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുള്ളുരുത്തി ശ്മശാനത്തില്‍. 1958 ല്‍ നാടക മേഖലയിലൂടെ ആയിരുന്നു എം കെ അര്‍ജുനന്‍ എന്ന അര്‍ജുനന്‍ മാസ്റ്ററിന്റെ അരങ്ങേറ്റം. 1968ല്‍ പി ഭാസ്‌കരന്റെ കറുത്ത പൗര്‍ണ്ണമിയിലൂടെ സിനിമാ പ്രവേശം. എഴുന്നൂറോളം സിനിമകള്‍ക്കും പ്രൊഫണല്‍ നാടകങ്ങള്‍ക്കും സംഗീതമൊരുക്കി. 2017 ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഭയാനകം എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയതിന് ആയിരുന്നു പുരസ്‌കാരം. എ ആര്‍ റഹ്മാന്റെ സിനിമാ മേഖലയിലേക്കുള്ള അരങ്ങേറ്റവും അര്‍ജുനന്‍ മാസ്റ്റര്‍ വഴിയായിരുന്നു. അര്‍ജുനന്‍ മാസ്റ്റര്‍ക്കൊപ്പം കീ ബോര്‍ഡ് പ്ലയറായി റഹ്മാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്