pravasi-uae

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തത ഉണ്ടായിട്ടും ദുരന്തങ്ങളെ മലയാളി പലപ്പോഴും മറികടക്കുന്നത് പരസ്‌പര സഹായത്തിലൂടെയാണ്. പുനലൂരിലെ ഐക്കരക്കോണം എന്ന ഗ്രാമത്തിൽ, വീടിന്റെ പാല് കാച്ചൽ ചടങ്ങ് മാറ്റിവച്ച് പകരം അതേ ദിവസം നാട്ടിലെ പാവപ്പെട്ടവർക്ക് ലോക്ക് ഡൗൺ കാലം അതിജീവിക്കാനാവശ്യമായ അവശ്യ വസ്‌തുക്കൾ ഉൾപ്പെടുത്തിയ 'കിറ്റുകൾ' വിതരണം ചെയ്യുകയാണ് യു.എ.ഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറുമായ ഡോ.പ്രഭിരാജ് നടരാജൻ. ഏപ്രിൽ അഞ്ചാം തീയതി രാവിലെ പത്തിനും പത്തരയ്‌ക്കും ഇടയിലായിരുന്നു 'ഓമന ' എന്ന പേരിലുള്ള തന്റെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിനായി അതിഥികളെ ക്ഷണിച്ചിരുന്നത്.


കോവിഡ് ഭീഷണിയെത്തുടർന്ന് ദിവസക്കൂലിക്കാരായ ഒട്ടനവധി ആളുകൾ നിത്യവൃത്തിക്ക് കഷ്ടപ്പെടുമ്പോൾ, ഈ തീരുമാനം അത്തരക്കാർക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് പ്രഭിരാജ് നടരാജൻ. പ്രകൃതി ദത്തമോ മനുഷ്യ നിർമ്മിതമോ എന്ന് നോക്കാതെ ദുരന്തങ്ങൾ ഉണ്ടായപ്പോഴൊക്കെ കൃത്യമായ സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഇതിനു മുൻപും ഏരീസ് ഗ്രൂപ്പ്‌ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. പ്രളയ സമയത്ത് ചെങ്ങന്നൂരും വയനാട്ടിലും രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും ദുരിത ബാധിതർക്ക് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും എത്തിച്ചു കൊടുക്കുകയും ചെയ്തത് പ്രഭിരാജിന്റെ നേതൃത്വത്തിൽ ആയിരുന്നു.

നേരത്തേ, കൊവിഡ് പശ്ചാത്തലത്തിൽ കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ കണക്കിലെടുത്ത് പത്ത് ജില്ലകൾക്ക് ഓരോ വെന്റിലേറ്ററുകൾ വീതം സംഭാവന നൽകുമെന്നും, ഒപ്പം ലോക്ക് ഡൗൺ സമയത്ത് കനത്ത പ്രതിസന്ധി നേരിടുന്ന രണ്ടായിരം കുടുംബങ്ങൾക്ക് സ്വന്തം ജീവനക്കാർ വഴി സഹായമെത്തിക്കുമെന്നും ഏരീസ് ഗ്രൂപ്പ് ചെയർമാൻ ഡോ. സോഹൻ റോയ് വാഗ്ദാനം നൽകിയിരുന്നു.


വർഷങ്ങൾക്കു മുൻപ് നേപ്പാളിൽ ഭൂചലനം ഉണ്ടായപ്പോഴും, അതിലൂടെ വീട് നഷ്ടമായവർക്കായി ഇരുനൂറിലധികം പാർപ്പിടങ്ങൾ നിർമ്മിക്കാൻ മുൻകൈ എടുത്തതും ഏരീസ് ഗ്രൂപ്പാണ്. കേരളത്തിൽ വെള്ളപ്പൊക്ക ദുരന്തം ഉണ്ടായതിനെത്തുടർന്നുണ്ടായ രക്ഷാപ്രവർത്തങ്ങളിലും പുനരധിവാസ പദ്ധതികളിലും ഏരീസ് ടീം നടത്തിയ പ്രവർത്തനങ്ങൾ വ്യാപക പ്രശംസ പിടിച്ചു പറ്റിയിരുന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ദുരിത ബാധിതർക്ക് നിരവധി വീടുകളും ഏരീസ് ഗ്രൂപ്പ്‌ നിർമ്മിച്ചു നൽകിയിട്ടുണ്ട്.