തിരുവനന്തപുരം: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഏപ്രിൽ 14ന് ശേഷവും തുടരണമെന്ന് ഐ.എം.എ. ലോക്ക്ഡൗൺ ഏപ്രിൽ 14ന് പൂർത്തിയാകുന്ന സാഹചര്യത്തിൽ അടുത്ത 21 ദിവസത്തേക്കുകൂടി ലോക്ക്ഡൗൺ ദീർഘിപ്പിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ വിദഗ്ധ സമിതി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐ.എം.എ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസും, സെക്രട്ടറി ഡോ. ഗോപികുമാറും അറിയിച്ചു.
കേരളത്തിലേയും രാജ്യത്തിലേയും രാജ്യാന്തര തലത്തിലേയുമുള്ള വിദഗ്ദ്ധരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഐ.എം.എയുടെ നിർദ്ദേശം. ഇംഗ്ലണ്ട്, അമേരിക്ക, ഇറ്റലി, ജർമ്മനി, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലേയും, ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പൊതുജനാരോഗ്യ വിദഗ്ധരുമായും, കേരളത്തിലെ 50 ഓളം പൊതുജനാരോഗ്യ വിദഗ്ധരുമായും ഐ.എം.എ ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ.എം.എയുടെ നിർദ്ദേശം.
കൊവിഡ് നിയന്ത്രണത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങളേയും, രാജ്യങ്ങളേയും അപേക്ഷിച്ച് മികച്ച നടപടികളാണ് സ്വീകരിച്ചുവരുന്നത്. അതുകൊണ്ടുണ്ടായ നേട്ടം നിലനിറുത്തുന്നതിന് അടുത്ത 21 ദിവസവും കൂടി ലോക്ക് ഡൗൺ തുടരേണ്ടതാണ്. കേരളത്തിലെ പ്രത്യേക സാഹചര്യം വെച്ച് വളരെ അധികം ആളുകൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്ന സാഹചര്യം ലോക്ക് ഡൗൺ മാറ്റുമ്പോൾ ഉണ്ടായേക്കാം. അത്തരം സാഹചര്യം സമൂഹവ്യാപനം ഉണ്ടാകുന്ന രീതിയിലേക്ക് കേരളത്തെ തള്ളി വിടാം.
മറ്റ് രാജ്യങ്ങളിൽ പലതും പതിനായിരക്കണക്കിന് കേസുകൾ വന്നതിന് ശേഷം മാത്രം ലോക്ക് ഡൗൺ നടപ്പിലാക്കിയപ്പോൾ 500ൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ഇന്ത്യയിൽ സമ്പൂർണ ലോക് ഡൗൺ നടപ്പാക്കി. ഇത് സമൂഹവ്യാപനത്തെ ഒരു പരിധി വരെ തടഞ്ഞതായും വിദഗ്ധസമിതി വിലയിരുത്തി.
സ്വകാര്യ ആശുപത്രികളിലും സർക്കാർ സംവിധാനങ്ങളിലും ഡോക്ടർമാര്‍ക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും നല്‍കി വരുന്ന പരിശീലനം തുടരേണ്ടതിന്റെ ആവശ്യകതയും ഐ.എം.എ ചൂണ്ടിക്കാണിച്ചു. അതോടൊപ്പം ആരോഗ്യപ്രവർത്തകർക്ക് നല്‍കേണ്ട സുരക്ഷിത കവചങ്ങൾക്ക് ദൗർലഭ്യം വരാതെ നോക്കേണ്ടതുണ്ട്. എല്ലാ മുൻകരുതലുകളും സ്വീകരിച്ച് കൊണ്ട് തന്നെ സ്വകാര്യ ക്ലിനിക്കുകളും ആശുപത്രികളും പ്രവർത്തനം തുടരണം.
ചെറിയ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും പ്രവർത്തനത്തിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിന് സർക്കാര്‍ നടപടികളെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. പ്രായമായവർ,ഗർഭിണികൾ, മറ്റ് ഗുരുതരരോഗമുള്ളവർ എന്നിവര്‍ക്ക് നല്‍കേണ്ട പ്രത്യേക ശ്രദ്ധ തുടരണം.കേരളത്തിൽ നിരീക്ഷണത്തിൽ ഇരിക്കുന്ന രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും ആന്റീ ബോഡി ടെസ്റ്റുകളും റാപ്പിഡ് പി.സി.ആർ ടെസ്റ്റും കൂടുതൽ വ്യാപകമാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു