ന്യൂഡൽഹി: അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങൾക്കും മരുന്നുകളും മറ്റും നൽകുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നുവെന്ന് വിവരം. അമേരിക്കൻ പ്രസിഡന്റ് ഡൊനാൾഡ് ട്രംപിന്റെ ഭീഷണി വരുന്നതിന് മുൻപായിരുന്നു ഇന്ത്യ ഈ തീരുമാനം എടുത്തത്.ദേശീയ മാദ്ധ്യമമായ 'ഹിന്ദുസ്ഥാൻ ടൈംസി'ന്റെ ഓൺലൈൻ പതിപ്പാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ പി.കെ മിശ്ര അദ്ധ്യക്ഷനായ കമ്മിറ്റിയാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടത്.
14 മരുന്നുകളുടെ കയറ്റുമതി തടഞ്ഞുകൊണ്ടുള്ള നടപടിയെ ഉപേക്ഷിച്ചുകൊണ്ട് ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നുകളും പാരസെറ്റമോളും കയറ്റുമതി ചെയ്യാൻ അനുവദിക്കാനാണ് കമ്മിറ്റി തീരുമാനമെടുത്തത്. ആഭ്യന്തര ആവശ്യവും നിലവിലെ മരുന്നുകളുടെ സംഭരണവും വിലയിരുത്തിക്കൊണ്ടാണ് കമ്മിറ്റി ഈ തീരുമാനം കൈക്കൊണ്ടത്.
'ആഫ്രിക്കൻ രാജ്യങ്ങളിലെ 80 ലക്ഷം രോഗികൾക്കായി ഇന്ത്യ എച്ച്.ഐ.വി മരുന്നുകൾ കയറ്റി അയക്കുന്നുണ്ട്. യു.കെയ്ക്ക് പാരസെറ്റമോൾ മരുന്നുകളും നൽകുന്നുണ്ട്. മാലിദ്വീപുകൾ, മൗറീഷ്യസ് തുടങ്ങിയ അയൽ രാജ്യങ്ങളിലെ 80 ശതമാനം മരുന്നുകളും വരുന്നത് ഇന്ത്യയിൽ നിന്നുമാണ്. അമേരിക്ക, സ്‌പെയിൻ ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നുകൾ ഇന്ത്യ കയറ്റി അയക്കാൻ പോകുകയാണ്. ഇത് ഞങ്ങൾ അമേരിക്കയെ അറിയിച്ചിരുന്നു. ഇക്കാര്യം രേഖയിൽ ഉള്ളതാണ്.' കേന്ദ്ര സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറയുന്നു.
വിദേശകാര്യ മന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ഇക്കാര്യത്തിൽ നോട്ടീസ് ഇറക്കാൻ ഫോറിൻ ട്രേഡ് ഡയറക്ടർ ജനറലിന് നിർദേശം നൽകിയിരുന്നതായും ഉദ്യോഗസ്ഥൻ പറയുന്നു. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ മാനുഷിക പരിഗണനയുടെ പേരിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും രോഗം രൂക്ഷമായ രാജ്യങ്ങളിൽ ഇന്ത്യ മരുന്നുകൾ എത്തിക്കുമെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയും പറയുന്നു.
ലോകം കൊവിഡ് ബാധയോട് പോരാടുന്ന വേളയിൽ മരുന്നുകൾ എത്തിക്കാനുള്ള ഉദ്യമത്തിൽ നിന്നും ഇന്ത്യ പുറകോട്ട് പോകില്ലെന്നുള്ള സന്ദേശമാണ് കയറ്റുമതി പുനരാരംഭിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിന് പിന്നില്ലെന്നും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു.