pinarayi-vijayan

തിരുവനന്തപുരം: പ്രവാസി മലയാളികൾ കൂടുതലുള്ള രാജ്യങ്ങളിൽ അഞ്ച് കൊവിഡ് ഹെൽപ് ഡെസ്കുകൾ നോർക്ക ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവിടെയുള്ള വിവിധ സംഘടനകളും ഗ്രൂപ്പുകളും ചേർന്നാണ് ഇത് ആരംഭിച്ചത്. ഈ ഹെൽപ് ഡെസ്‌കുകളുമായി സഹകരിക്കണമെന്ന് അംബാസിഡർമാരോട് അഭ്യർത്ഥിച്ചതായും കൊവിഡ് അവലോകനയോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികൾക്ക് ഓൺലൈൻ വഴി മെഡിക്കൽ സേവനം ലഭ്യമാക്കും. ഇവിടെയുള്ള ഡോക്ടർമാരുമായി വീഡിയോ, ഓഡിയോ കോളിലൂടെ അവർക്ക് സംസാരിക്കാം. നോർക്ക വെബ്‌സൈറ്റ് മുഖേനെ രജിസ്റ്റർ ചെയ്ത് ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് നിവൃത്തി വരുത്താവുന്നതാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണി മുതൽ ആറ് മണി വരെയാണ് പ്രമുഖ ഡോക്ടർമാരുടെ സേവനം ലഭ്യമാകുക. സർജറി, ഗൈനക്കോളജി, ഇ.എൻ.ടി,​ ഓർത്തോ. ജനറൽ മെഡിസിൻ തുടങ്ങി എല്ലാമേഖലയിലുമുള്ള ഡോക്ടർമാരുടെ സേവനം ലഭ്യമാകും.

വിദേശത്ത് ആറ് മാസത്തിൽകുറയാതെ തൊഴിൽ എടുക്കുകയോ ചെയ്യുന്ന മലയാളികൾക്ക് ഇപ്പോൾ രജിസ്‌ട്രേഷൻ കാർഡുണ്ട്. അത് വിദേശങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്കും ഏർപ്പെടുത്തും. വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷന് നോർക്ക റൂട്ട്‌സ് ഓവർസീസ് സൗകര്യം ഏർപ്പെടുത്തും. ഇവർക്ക് ഇൻഷ്വറൻസ് പരിരക്ഷയും വിമാനടിക്കറ്റും ഏർപ്പാടാക്കും. വിദേശത്തുപഠിക്കുന്ന എല്ലാവിദ്യാർത്ഥികളും ഇനി പഠനത്തിന് പോകുന്നവരും ഇതിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.