തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് ആയുർവേദം ഉപയോഗപ്പെടുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ രോഗവ്യാപന സാധ്യതയുടെ അടിസ്ഥാനത്തിൽ ഏഴു വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിനും അനയോജ്യമായ സമീപനമാണ് സ്വീകരിക്കുക എന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ രോഗപ്രതിരോധത്തിന് 'സുഖായുഷ്യം' എന്ന പരിപാടി നടപ്പാക്കും. എല്ലാവർക്കുമായുള്ള ലഘു വ്യായാമത്തിന് മാദ്ധ്യമങ്ങളുടെ സഹായത്തോടെ 'സ്വാസ്ഥ്യം' പദ്ധതി. രോഗമുക്തരായവരെ പൂർണ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരാൻ ചികിത്സ നൽകും. കൊവിഡ് പ്രതിരോധ പരിപാടികളുടെ നടത്തിപ്പിനായി ആയുർവേദ ഡിസ്പെൻസറികളെയും ആശുപത്രികളെയും കേന്ദ്രീകരിച്ച് 'ആയുർരക്ഷാ ക്ലിനിക്കു'കൾ ആരംഭിക്കും. സംസ്ഥാനത്തെ സർക്കാർ ആയുർവേദ ചികിത്സാ സംവിധാനങ്ങളെ ബന്ധിപ്പിച്ച് 'നിരാമയ' എന്ന ഓൺലൈൻ പോർട്ടൽ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് ബാധിച്ച മനുഷ്യരിൽനിന്ന് രോഗം കുരങ്ങുകളിലേക്ക് വ്യാപിക്കാമെന്ന് സംശയം ഉയർന്നിട്ടുണ്ട്. കുരങ്ങൻമാർക്കു ഭക്ഷണം നൽകുന്നവർക്ക് രോഗലക്ഷണങ്ങൾ ഇല്ല എന്നുറപ്പുവരുത്തണം. മറ്റെല്ലാ മുൻകരുതലുകളും ഉണ്ടാകണം. കാടിനോട് അടുത്ത പ്രദേശങ്ങളിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരം മേഖലകളിൽ കുരങ്ങന്മാരിൽനിന്ന് വിട്ടുനിൽക്കാൻ ശ്രദ്ധിക്കണം. ഈ ഘട്ടത്തിൽ കാട്ടുതീ ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത പാലിക്കാൻ വനംവകുപ്പ് തീരുമാനമെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.