ന്യൂയോർക്ക്: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്തുന്ന മത്സരത്തിൽ നിന്ന് സെനറ്റർ ബേണി സാൻഡേഴ്‌സ് പിന്മാറി. പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള പ്രൈമറികളിൽ പിന്നിലായിപ്പോയതിനെ തുടർന്നാണ് തീരുമാനം. ഇതോടെ മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി. പ്രസിഡന്റ് ഡോണൾഡ് ട്രംപ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി രണ്ടാം തവണയും മത്സരിക്കുകയാണ്. നവംബർ 3നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
സമൂഹ മാദ്ധ്യമങ്ങളിൽ നിരന്തരം പ്രചാരണങ്ങളിൽ ഏർപ്പെട്ടിരുന്ന 78കാരനായ സാൻഡേഴ്‌സ് പുരോഗമന ആശയങ്ങൾ കൊണ്ട് യുവജനങ്ങൾക്കിടയിൽ പ്രിയങ്കരനായിരുന്നു. ആദ്യഘട്ടത്തിൽ പ്രൈമറികളിൽ മുൻതൂക്കം നേടിയെങ്കിലും അത് നിലനിറുത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. ബുധനാഴ്ച രാവിലത്തെ കണക്കുകൾ പ്രകാരം ബൈഡന് 1217 ഡെലിഗേറ്റുകളുടെ പിന്തുണയുള്ളപ്പോൾ സാൻഡേഴ്‌സിനെ 914 പേർ മാത്രമേ പിന്തുണയ്‌ക്കുന്നുള്ളൂ. ബുധനാഴ്ചയാണ് തന്റെ പിന്മാറ്റം സാൻഡേഴ്സൺ അറിയിച്ചത്.
2016ൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ ഹിലാരി ക്ലിന്റണായിരുന്നു സാൻഡേഴ്സന്റെ എതിരാളി. സമഗ്ര ആരോഗ്യരക്ഷാ പദ്ധതി, ഏകീകൃത സൗജന്യ കോളേജ് വിദ്യാഭ്യാസം, ധനികർക്ക് അധിക നികുതി തുടങ്ങിയ ആശയങ്ങൾ മുന്നോട്ടുവെച്ചാണ് സാൻഡേഴ്‌സ് ഇത്തവണ ശ്രദ്ധനേടിയത്. പുരോഗമനപരമായ പലകാര്യങ്ങളും മുഖ്യധാരാ രാഷ്ട്രീയ സംവാദങ്ങളിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹം വിജയിച്ചു. എന്നാൽ, തെക്കൻ സംസ്ഥാനങ്ങളിലെ ആഫ്രിക്കൻ അമേരിക്കക്കാർക്കിടയിലെ പിന്തുണ ജോ ബൈഡന് തുണയാവുകയായിരുന്നു.