ജനീവ :കൊവിഡ് - 19 മഹാമാരിയെ രാഷ്ട്രീയവത്കരിക്കരുതെന്ന് ലോകാരോഗ്യ സംഘടന. എല്ലാ രാജ്യങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നും ഈ സാഹചര്യത്തിൽ രാജ്യങ്ങൾ തമ്മിലുള്ള ഐക്യമാണ് പ്രധാനമെന്നും ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അദാനോം ഗബ്രെയൂസസ് പറഞ്ഞു.
ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയോടാണ് ചായ്‌വെന്ന ട്രംപിന്റെ വിമർശനത്തിന് മറുപടിയായാണിത്. മഹാമാരിയുടെ സാഹചര്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് വലിയ അപകടമുണ്ടാക്കുമെന്നും കൂടുതൽ പേരുടെ മരണത്തിലാണ് ഇത് കലാശിക്കുകയെന്നും അദാനോം വ്യക്തമാക്കി.
"ദയവ് ചെയ്ത് കൊവിഡിനെ രാഷ്ട്രീയവത്കരിക്കുന്നത് ക്വാറന്റൈൻ ചെയ്യൂ" എന്നായിരുന്നു രാഷ്ട്രത്തലവന്മാരോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിലാണ് മുഴുവൻ രാഷ്ട്രീയ നേതാക്കളും ശ്രദ്ധ ചെലുത്തേണ്ടത്. വൈറസിന്റെ പേരിലുള്ള രാഷ്ട്രീയവത്കരണം കൂടുതൽ കുഴപ്പങ്ങളുണ്ടാക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടനയ്ക്കെതിരെ ട്രംപ് രൂക്ഷ വിമർശനം നടത്തിയത്. ലോകാരോഗ്യ സംഘടന എപ്പോഴും ചൈനയുടെ പക്ഷത്താണെന്നും ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസിനെ പ്രതിരോധിക്കാനാവശ്യമായ നിർദേശങ്ങൾ സംഘടന നൽകിയില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. സംഘടനയ്ക്കുള്ള യു.എസ് ധനസഹായം നിറുത്തിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. 58 മില്യൺ ഡോളറാണ് പ്രതിവർഷം അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്നത്.