തിരുവനന്തപുരം: കൊവിഡ് വൈറസ് പടരുന്നതും ലോക്ക്ഡൗണിനെയും തുടർന്ന് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയെ കത്തയച്ചതായി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലും ഇതേ അവസ്ഥയാണ്. സംസ്ഥാനത്തിന്റെ വരുമാനം നിലച്ചു. പൊതുജനാരോഗ്യത്തിനുള്ള ചെലവ് വർദ്ധിച്ചു, ഈ ഘട്ടത്തിൽ ഓപ്പൺ മാർക്കറ്റിൽ നിന്നും വായ്പ എടുത്ത് മാത്രമേ ഇനി സംസ്ഥാനത്തിന് മുന്നോട്ട് പോകാനാവൂ.. സംസ്ഥാനങ്ങൾക്ക് സ്‌പെഷ്യൽ പാൻഡമിക് റിലീഫ് ബോണ്ട് വെയ്ക്കാനുള്ള അനുവാദം നൽകുക, സംസ്ഥാനത്തിന്റെ വായ്പാപരിധി 5 ശതമാനമായി ഉയർത്തുക, പകർച്ചവ്യാധി പ്രതിരോധത്തിനും പുനർനിർമാണത്തിനും പുറത്തുനിന്നുള്ള ഏജൻസികളിൽ നിന്നും വാങ്ങുന്ന വായ്പയെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്നും ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ കത്തിൽ ഉന്നയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.