കുവൈറ്റ് സിറ്റി: രാജ്യത്ത് ലോക്ക്ഡൗൺ നിലവിൽ വന്നതോടെ പുറത്തുനിന്ന് സാധനങ്ങൾ വരുന്നത് നിലച്ച കുവൈറ്റിലെ ജലീബ് അൽ ശുയൂഖ്, മഹബൂല പ്രദേശങ്ങളിലുള്ളവർ കനത്ത ആശങ്കയിൽ. അവശ്യ ഭക്ഷ്യവസ്തുക്കളും ഗ്യാസും ഇവിടങ്ങളിൽ അതിവേഗമാണ് തീർന്നുകൊണ്ടിരിക്കുന്നത്. ഇവിടെ സഞ്ചാരത്തിന് അനുമതിയുണ്ടെങ്കിലും സാധനങ്ങളുടെ ലഭ്യതക്കുറവാണ് ഏവരെയും അലട്ടികൊണ്ടിരിക്കുന്നത്. സാധനങ്ങൾ അതിവേഗമാണ് തീർന്നുകൊണ്ടിരിക്കുന്നത്.
റെസ്റ്റോറൻറുകളിലും പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും തീർന്നുകൊണ്ടിരിക്കുന്നതിനാൽ എത്ര ദിവസം കൂടി മുന്നോട്ട് പോകാനാകുമെന്ന് പറയാൻ സാധിക്കാത്ത അവസ്ഥയിലാണ് ജനങ്ങളും കടയുടമകളും. പുറത്തുനിന്നുള്ള വാഹനങ്ങൾ ഈ പ്രദേശങ്ങളിലേക്ക് കടത്തിവിടുകയോ ഇവിടെനിന്ന് പുറത്തേക്കും ആരെയെങ്കിലും പുറത്തോട്ട് വിടുകയോ ചെയ്യുന്നില്ല. ഗ്യാസ് സ്റ്റേഷനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
കൊവിഡ് കാലത്തെ സർക്കാർ മാർഗനിർദേശപ്രകാരമുള്ള ഒരു മീറ്റർ അകലം ഈ പ്രദേശങ്ങളിൽ പാലിക്കപ്പെട്ടിരുന്നില്ല എന്നാണ് വിവരം. പുതിയ സ്റ്റോക്ക് എത്തിയില്ലെങ്കിൽ നിലവിലെ സ്റ്റോക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരും. ലോക് ഡൗൺ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.കൂടുതൽ ദിവസങ്ങളിലേക്ക് ഇത് നീളാനുള്ള സാദ്ധ്യതയും തള്ളാനാവില്ല.